പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ മോഷണക്കേസിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. മാലിന്യം ശേഖരിക്കുന്നതിന്‍റെ മറവിലാണ് മോഷണം. റിങ്കി ദേവി, ഉഷാ ദേവി എന്നിവരാണ് പിടിയിലായത്.
പ്രധാന നഗർ പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി മോഷണ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഒരു ഇലക്ട്രോണിക്സ് കടയിലും മോഷണം നടന്നു. രാത്രിയിൽ ടിൻ മേൽക്കൂര തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ 1.5 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിച്ചത്.
കടയുടമ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ കേസിൽ നിർണായക തെളിവുകൾ ലഭിച്ചു. സിസിടിവി ദൃശ്യങ്ങളും ചോദ്യം ചെയ്യലും രണ്ട് സ്ത്രീകളുടെ അറസ്റ്റിലേക്ക് നയിക്കുകയും മോഷ്ടിക്കപ്പെട്ട സാധനങ്ങളിൽ പകുതി വീണ്ടെടുക്കുകയും ചെയ്തു.
സിലിഗുരിയിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവർ മാലിന്യം ശേഖരണം മോഷണം നടത്താനുള്ള മറയായി ഉപയോഗിച്ചു. അറസ്റ്റിലായ രണ്ട് സ്ത്രീകളെയും തിങ്കളാഴ്ച സിലിഗുരി കോടതിയിൽ ഹാജരാക്കി.