ലഹരിക്കേസിൽ ഷൈനിനെ അറസ്റ്റ് ചെയ്തത് പൊതുജനങ്ങൾക്കിടയിൽ കേരള പൊലിസിന്റെ ഇമേജ് ശക്തപ്പെടുത്തിയെങ്കിലും അതൊരു എടുത്തുചാട്ടമായോ എന്ന സംശയത്തിലാണ് സേന. അറസ്റ്റ് ചെയ്ത് വിട്ടയച്ചെങ്കിലും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഷൈനിനെതിരെ കാര്യമായ തെളിവുകൾ സമാഹരിക്കാൻ ഇതുവരെ പൊലീസിനായിട്ടില്ല. ഇനി വരാനിരിക്കുന്ന ഫോറൻസിക് പരിശോധന ഫലവും നെഗറ്റീവ് ആണെങ്കിൽ പൊലീസിന് വൻ പ്രഹരമാകും . മതിയായ തെളിവുകൾ ഇല്ലാതെ തിടുക്കത്തിൽ എടുത്ത കേസ് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമോ എന്ന ആശങ്കയിലാണ് അന്വേഷണസംഘം ഇപ്പോഴുള്ളത്. അത് കൊണ്ട് തന്നെ ഇനി വീണ്ടും ചോദ്യം ചെയ്യണമോ വേണ്ടയോ എന്ന് തിരുമാനിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.മാത്രമല്ല കേസിന് മാധ്യമ ശ്രദ്ധയുമുള്ളത് കൊണ്ട് ഇനി കാര്യങ്ങൾ വളരെയധികം സൂഷ്മതയോടെ മുന്നോട്ട് കൊണ്ട് പോകണമെന്ന തീരുമാനത്തിലാണ് പൊലീസ്.
അതേസമയം ഷൈൻ ടോം ചാക്കോയ്ക്കെതിരായ നടി വിൻസി അലോഷ്യസിൻ്റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം ശക്തമാക്കി സിനിമയുടെ അണിയറ പ്രവർത്തകർ. ഇൻ്റേണൽ കമ്മിറ്റി യോഗത്തിൽ ഷൈൻ വിൻസിയോട് ക്ഷമാപണം നടത്തി. ഭാവിയിൽ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പു നൽകി. ബോധപൂർവം തെറ്റ് ചെയ്തിട്ടില്ലെന്നും പെരുമാറ്റത്തിൽ ശ്രദ്ധിക്കാമെന്നും ഷൈൻ ഇൻ്റേണൽ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. ഇൻ്റേണൽ കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് വിൻസിയും യോഗത്തിൽ നിലപാടെടുത്തു. പൊലീസിൽ പരാതി നൽകാൻ ഇല്ല എന്ന നിലപാട് ഇന്റേണൽ കമ്മിറ്റി യോഗത്തിലും വിൻസി ആവർത്തിച്ചു. ഇതോടെ, ഷൈൻ ടോം ചാക്കോയ്ക്ക് താക്കീത് നൽകി പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ആലോചന. തിടുക്കത്തിൽ നടപടി വേണ്ടെന്ന നിലപാടിലാണ് ഫിലിം ചേംബറും അമ്മയും. താര സംഘടനയും ഫിലിം ചേമ്പറും ഇന്ത്യനൽ കമ്മിറ്റി യോഗത്തിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുന്നു റിപ്പോർട്ട് ഇന്ന് തന്നെ ലഭിച്ചേക്കും