സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരമായ എകെജി സെന്‍ററിന്‍റെ ഉദ്ഘാടനം നാളെ.മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. തിരുവനന്തപുരം പാളയത്ത് 9 നിലകളിലായാണ് പുതിയ ആസ്ഥാനമന്ദിരം സജ്ജമായിരിക്കുന്നത്. പാർട്ടി കോൺഗ്രസ് പൂർത്തിയായതിനു പിന്നാലെയാണ് നാളെ സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമായ എകെജി സെൻറർ പ്രവർത്തനമാരംഭിക്കുന്നത്. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും.
പാർട്ടിയിലെ മുതിർന്ന നേതാക്കളുടെയും രക്തസാക്ഷികളുടെയും കുടുംബാംഗങ്ങളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ശിലാഫലകത്തിന്‍റെ അനാച്ഛാദനവും തുടർന്ന് എകെജി ഹാളിൽ പൊതുസമ്മേളനവും നടക്കും. നിലവിൽ എകെജി സെൻറർ പ്രവർത്തിച്ചിരുന്ന പാളയത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തിന് നേരെ എതിർവശത്തായാണ് രണ്ട് സെല്ലാർ പാർക്കിംഗ് ഉൾപ്പെടെ 9 നിലകളോടു കൂടിയ ആസ്ഥാനമന്ദിരം സജ്ജമായിരിക്കുന്നത്.
സംസ്ഥാന കമ്മിറ്റി യോഗം, സെക്രട്ടറിയേറ്റ് യോഗം എന്നിവയ്ക്കായി പ്രത്യേകം മുറികളുണ്ട്. ഹാളുകൾ, പി ബി അംഗങ്ങൾക്ക് താമസിക്കാനുള്ള മുറികൾ, സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് ഓഫീസ് മുറികൾ, വാർത്താ സമ്മേളനങ്ങൾക്കായി പ്രത്യേക മുറി എന്നിവയും എകെജി സെൻററിൽ ഉണ്ട്. വാസ്തുശില്പി എൻ മഹേഷ് ആണ് പുതിയ എകെജി സെന്‍ററിന്‍റെ രൂപകൽപ്പന.