World

ഫ്രാന്‍സിസ് മാർപാപ്പയുടെ പൊതുദർശനം ഇന്ന് മുതൽ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ | Pope Francis’ public visit to St. Peter’s Basilica from today

വത്തിക്കാൻ: കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികശരീരം സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ ഇന്ന് മുതൽ പൊതുദർശനത്തിന് വയ്ക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ എത്തിക്കും. കാസാ സാന്താ മാർത്തയിൽ നിന്ന് പന്ത്രണ്ടരയ്ക്ക് വിലാപയാത്രയായാണ് മൃതദേഹം എത്തിക്കുക. സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ ശനിയാഴ്ച വരെ പൊതുദർശനം തുടരും.

റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിലായിലാണ് പോപ്പിന്‍റെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കുക. അത് വരെയാണ് പൊതുദർശനം. അതേ സമയം ഇറ്റാലിയൻ പ്രസിഡന്‍റ് സെർജിയോ മാറ്ററെല്മാലെ മാർപാപ്പക്ക് അന്തിമോപചാരം അർപ്പിക്കാൻ വത്തിക്കാനിലെത്തി. ഇന്ന് മുതൽ വിവിധ രാഷ്ട്രത്തലവൻമാർ വത്തിക്കാനിലെത്തും.

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ചയാണ് വിടവാങ്ങിയത്. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലമെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചിരുന്നു. വത്തിക്കാൻ ഡയറക്ട്രേറ്റ് ഓഫ് ഹെൽത്ത് ഡയറക്ടർ പ്രെഫസർ ആൻഡ്രിയ ആർക്കെഞ്ജെലിയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരിക്കെയാണ് പോപ്പ് വിടവാങ്ങിയത്.

ഗസ്സയില്‍ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഈസ്റ്റ‍ർ സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പോപ്പ് ഫ്രാൻസിസിന്‍റെ വിയോഗത്തോടെ വത്തിക്കാന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും പോപ്പിന്‍റെ പേരും ചിത്രവും മാറ്റി. തനിക്ക് വിശ്രമമൊരുക്കേണ്ടത് റോമിലെ സെന്‍റ് മേരി മേജർ ബസലിക്കയിലായിരിക്കണമെന്നാണ് പോപ്പിന്‍റെ മരണപത്രത്തിലുള്ളത്.

ശവകുടീരത്തിൽ സ്ഥാനമാനങ്ങൾ രേഖപ്പെടുത്തില്ല. ലാറ്റിൻ ഭാഷയിൽ പേര്‌ മാത്രമാകും അടയാളപ്പെടുത്തുക. മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. മരണശേഷം നാലു മുതൽ ആറുദിവസത്തിനുള്ളിൽ ഭൗതികദേഹം സംസ്കരിക്കണം. തുടർന്ന് ഒൻപത് ദിവസത്തെ ദുഃഖാചരണവും നടത്തും.