Kerala

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എക്‌സൈസ് നോട്ടീസ് | Alappuzha hybrid cannabis case; Excise notice issued to Shine Tom Chacko and Sreenath Bhasi

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്സൈസ്. ഒരാഴ്ചക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകാനാണ് നിര്‍ദേശം. വാട്സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെ ശേഖരിച്ച ശേഷമാണ് എക്സൈസിന്‍റെ നീക്കം. താരങ്ങള്‍ക്ക് ലഹരി കൈമാറി എന്ന് മുഖ്യപ്രതി തസ്ലീമ മൊഴി നല്‍കിയിരുന്നു. പ്രതികളെ എറണാകുളത്ത് എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും.

തസ്ലീമ സുല്‍ത്താനയുടെ ഫോണിലെ ഡാറ്റകളും വാട്‌സ്ആപ്പ് ചാറ്റുകളും ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. മോഡലുകള്‍ അടക്കമുള്ള ഒട്ടേറെ സ്ത്രീകളുടെ ചിത്രങ്ങള്‍ ഫോണില്‍ നിന്നും കണ്ടെടുത്തു. ഷൈന്‍ ടോം ചാക്കോയുടെ ചാറ്റ് പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്ത നിലയിലാണ്. നടന്‍ ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോ എന്ന് ചാറ്റില്‍ ചോദിക്കുന്നുണ്ട്. ‘ WAIT ‘ എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി. അറസ്റ്റില്‍ ആകുന്നതിന് രണ്ടുദിവസം മുന്‍പാണ് തസ്ലീമ ശ്രീനാഥ് ഭാസിയുമായി ചാറ്റ് ചെയ്തത്.

ഷൈൻ ടോം ചാക്കോയെയും മറ്റ് നടൻമാരെയും അറിയാമെന്ന് ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ എക്സൈസിനോട് വെളിപ്പെടുത്തിയിരുന്നു. ഷൈൻ ടോം ചാക്കോയുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും തസ്ലിമ എക്സൈസിന് മൊഴി നൽകിയിരുന്നു. തസ്ലിമയെ അറിയാമെന്ന് ഷൈൻ ടോം ചാക്കോയും കൊച്ചിയിൽ അറസ്റ്റിലായപ്പോൾ മൊഴി നൽകിയിട്ടുണ്ട്. ഇരുവരും തമ്മിൽ ഉള്ള ബന്ധത്തിൽ എക്സൈസ് കൂടുതൽ വ്യക്തത വരുത്തും. ഇരുവരും തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

ഇതിനിടെ സ്വര്‍ണ കടത്തു കേസില്‍ ഇതിന് മുന്‍പ് അറസ്റ്റിലായ വിശദാംശങ്ങള്‍ തസ്ലിമ അന്വേഷണസംഘത്തോട് പങ്കുവെച്ചു. പിടിയിലാകുന്നത് 2017 ല്‍ ഡല്‍ഹിയില്‍ നിന്ന് സ്വര്‍ണം കടത്തുന്നതിനിടയിലാണ്. 5 ദിവസത്തോളം തിഹാര്‍ ജയിലില്‍ കിടന്നു. ശ്രീനാഥ് ഭാസി ഷൈന്‍ ടോം ചാക്കോ എന്നിവരുമായി ലഹരി വില്‍പനയ്ക്ക് അപ്പുറമുള്ള അടുത്ത ബന്ധമുണ്ടെന്നാണ് തസ്ലീമയുടെ മൊഴി.