പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സർവകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. നാളെ വൈകിട്ട് ആണ് യോഗം നടക്കുക. സർവകക്ഷി യോഗത്തിലേക്ക് എല്ലാ പ്രധാനപ്പെട്ട പാർട്ടികൾക്കും ക്ഷണമുണ്ട്. നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് ഷേർ-ഇ-കാശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിലാണ് യോഗം നടക്കുന്നത്. പ്രതിപക്ഷ നേതാവിനും എംപിമാർക്കും കത്ത് അയച്ചതായി ഒമർ അബ്ദുള്ള എക്‌സ് പോസ്റ്റിൽ കുറിച്ചു. “ചൊവ്വാഴ്ച പഹൽഗാമിൽ നടന്ന ഭീകരമായ ആക്രമണത്തിന് ശേഷം, ഹൃദയം നിറഞ്ഞ ദുഃഖത്തോടെയാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്.
നിരപരാധികളായ പൗരന്മാർക്ക് സംഭവിച്ച ജീവിതങ്ങളും വേദനയും നമ്മളെയെല്ലാം വല്ലാതെ നടുക്കി. ഇത് ഒരു പ്രദേശത്തിനോ പാർട്ടിക്കോ മാത്രമുള്ള ഒരു ദുരന്തമല്ല – ഇത് ജമ്മു കശ്മീരിന്റെ ആത്മാവിനുമേലുള്ള മുറിവാണ്,” അബ്ദുള്ള വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കുള്ള കത്തിൽ എഴുതി. “ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷകരും” എന്ന നിലയിൽ രാഷ്ട്രീയ നേതാക്കൾ ഒന്നിച്ചുനിന്ന് ഐക്യത്തോടെ പ്രതികരിക്കേണ്ടത് അവരുടെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഷ്ക്കർ ഇ തയ്ബ തലവൻ സൈഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിൻ്റെ ആസൂത്രകൻ. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നീ ഭീകരരുടെ ചിത്രങ്ങൾ ജമ്മു കശ്മീർ പോലീസ് പുറത്ത് വിട്ടു. കശ്മീരിലെ തന്നെ ബിജ് ബഹേര, ത്രാൽ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേരും സംഘത്തിലുണ്ട്.
STORY HIGHLIGHTS : J&K CM Omar Abdullah calls for all party meeting