ന്യൂഡല്‍ഹി: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഇന്ന് ഡല്‍ഹിയില്‍ സര്‍വകക്ഷി യോഗം ചേരും. കശ്മീരിലെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്ങിന്‍റെ അധ്യക്ഷതയിലാണ് യോഗം നടക്കുക. അതേസമയം, പഹൽഗാമിൽ ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പെഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് നയതന്ത്ര തിരിച്ചടി നൽകി ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിക്കുകയും പാകിസ്താന്‍ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കുകയും ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ എത്തുന്ന അട്ടരി ചെക്പോസ്റ്റ് അടയ്ക്കാനുള്ള നിര്‍ണായക നടപടിയിലേക്കും ഇന്ത്യ കടക്കുകയാണ്. പാക് ഹൈക്കമ്മീഷനില്‍ നിന്നുള്ള പ്രതിരോധ വ്യോമ, നാവിക അറ്റാഷെ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ വിടണമെന്നും നിര്‍ദേശമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിലാണ് തീരുമാനം. സാർക്ക് വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം. 1960-ലെ സിന്ധു നദീജല കരാർ റദ്ദാക്കിയതാണ് ഏറ്റവും ശക്തമായ നടപടി.
ഇന്ത്യയുടെ തീരുമാനം പാകിസ്താന്റെ കിഴക്കന്‍ മേഖലയെ പൂര്‍ണ്ണമായും വരള്‍ച്ചയിലേക്ക് തള്ളി വിടും. സാമ്പത്തിക വെല്ലുവിളികളില്‍ നട്ടം തിരിയുന്ന പാകിസ്താനെ ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ പൂര്‍ണമായും തകര്‍ക്കുമെന്നതില്‍ സംശയമില്ല. രണ്ടര മണിക്കൂറിലേറെ നേരമാണ് മന്ത്രിസഭ സമിതി യോഗം നീണ്ടുനിന്നത്. സാമ്പത്തികമായി ഉള്‍പ്പെടെ പാകിസ്താനെ വളരെയേറെ ബാധിക്കുന്ന നിര്‍ണായക തീരുമാനങ്ങളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ നടപടിക്ക് പിന്നാലെപാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ദേശീയ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് വിളിച്ചു.