വത്തിക്കാന്‍: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തുന്നത്. ഇന്നലെയാണ് പന്ത്രണ്ട് വർഷം താമസിച്ചിരുന്ന സാന്താ മാർത്തയിൽ നിന്ന് വിലാപയാത്രയായി ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതിക ശരീരം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തിച്ചത്. കമർലെങ്കോ കർദിനാൾ കെവിൻ ഫാരെൽ നേതൃത്വം നൽകി. വിവിധ രാജ്യങ്ങളിൽനിന്നായി പതിനായിരങ്ങൾ പാപ്പയ്‌ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ വത്തിക്കാനിലേക്ക് ഒഴുകുകയാണ്.
മാനവികതയും പുരോഗമനവീക്ഷണവും ഉയർത്തി ദരിദ്രരെ ചേർത്തുപിടിച്ച് ജനകീയനായ പാപ്പയുടെ സംസ്‌കാരച്ചടങ്ങുകൾ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ലളിതമായാണ് നടത്തുന്നത്. സിങ്ക് പൂശിയ, മരത്തില്‍ തീര്‍ത്ത കഫീനിലാണ് പാപ്പയുടെ മൃതദേഹം കിടത്തിയിരിക്കുന്നത്. ചുവന്ന മേലങ്കിയും മാര്‍പാപ്പയുടെ മൈറ്റര്‍ കിരീടവും ധരിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന കബറടക്ക ശ്രൂശൂഷകൾക്ക് കര്‍ദിനാള്‍ കോളജിന്‍റെ തലവനുമായ കോളേജ് ഡീൻ ജിയോവാനി ബാറ്റിസ്റ്റ മുഖ്യകാര്‍മ്മികനാകും.
സെന്‍റ് പീറ്റേഴ്‌സ് ചത്വരത്തിലെ ശുശ്രൂഷകൾക്കു ശേഷം ഭൗതികശരീരം റോമിലെ സെന്റ് മേരി മേജർ ബസിലിക്ക പള്ളിയിലെത്തിച്ചു കബറടക്കും. മുൻഗാമികളെ അടക്കം ചെയ്തിരിക്കുന്ന സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കു പകരം തൻ്റെ ഭൗതികദേഹം ഇവിടെ അന്ത്യവിശ്രമം കൊള്ളണമെന്നാണ് ഫ്രാൻസിസ് പാപ്പ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്.
പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് ആസൂത്രണം ചെയ്യുന്നതിനും മറ്റ് തീരുമാനങ്ങൾ എടുക്കുന്നതിനുമായി കർദിനാൾമാരുടെ യോഗങ്ങൾ വത്തിക്കാനിൽ തുടരുകയാണ്.