Kerala

മദ്യപിച്ച് തർക്കം; തൃശൂരില്‍ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. ആനന്ദപുരം സ്വദേശി യദു കൃഷ്ണനാണ് കൊലപ്പെട്ടത്. 26 വയസായിരുന്നു. ജ്യേഷ്ഠന്‍ വിഷ്ണു ഒളിവിലാണ്. ഇന്നലെ രാത്രി എട്ടരയോടെ ആനന്ദപുരം കള്ള് ഷാപ്പിന് മുന്‍പില്‍ വച്ചായിരുന്നു സംഭവം. ഇരുവരും ഷാപ്പില്‍ ഇരുന്ന് മദ്യപിച്ചതിനുശേഷം തര്‍ക്കം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഷാപ്പിന് മുന്‍വശത്ത് വച്ചായിരുന്നു ആക്രമണം. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ആയിരുന്നു ആക്രമണം. കള്ളുകുപ്പി കൊണ്ട് തലയ്ക്കും ദേഹത്തും യദുവിനെ വിഷ്ണു മര്‍ദിച്ചു. ഇതേത്തുടര്‍ന്നാണ് മരണം സംഭവിച്ചത്.

ഗുരുതരമായി പരുക്കേറ്റ യദു കൃഷ്ണനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പതിനൊന്നു മണിയോടെ മരണപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ പൊലീസ് ഷാപ്പിന് മുന്‍വശത്തേക്ക് എത്തുന്നതിനു മുന്‍പേ വിഷ്ണു രക്ഷപ്പെട്ടു. വിഷ്ണുവിനായി പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. വിഷ്ണു ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു.