ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കണക്കുകൾ പ്രകാരം സജീവ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ ഭാരതി എയര്‍ടെല്‍ ഒന്നാമത്. 14.4 ലക്ഷം സജീവ ഉപഭോക്താക്കളെയാണ് എയർടെൽ നേടിയതെന്ന് ട്രായ് ഫെബ്രുവരിയിൽ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു.
ജിയോയ്ക്ക് ഫെബ്രുവരിയില്‍ 3.8 ലക്ഷം പേരെ മാത്രമാണ് അധികമായി ലഭിച്ചത്. ഇതോടെ എയര്‍ടെലിന്റെ ആകെ സജീവ ഉപഭോക്താക്കളുടെ എണ്ണം 38.81 കോടി ആയി ഉയര്‍ന്നു. എന്നാല്‍, ആകെ പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ജിയോ തന്നെയാണ് മുന്നില്‍. അതേസമയം വോഡഫോണ്‍ ഐഡിയയുടെ സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഫെബ്രുവരിയിലും കുറവ് രേഖപ്പെടുത്തി.
17.53 കോടിയാണ് വിഐയുടെ ആകെ സജീവ ഉപഭോക്താക്കളുടെ എണ്ണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്ലി ന് 20.2 ലക്ഷം സജീവ ഉപഭോക്താക്കളെ അധികമായി ലഭിച്ചു. ഇതോടെ ആകെ സജീവ ഉപഭോക്താക്കളുടെ എണ്ണം 5.83 കോടിയായി ഉയര്‍ന്നു. ജിയോയേക്കാള്‍ വേഗത്തിലാണ് എയര്‍ടെലും ബിഎസ്എന്‍എലും കഴിഞ്ഞമാസം സജീവ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിച്ചത്.
താരിഫ് നിരക്ക് വര്‍ധനവായിരിക്കാം ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണത്തെ ബാധിച്ചതെന്നാണ് വിലയിരുത്തൽ. ജിയോ തന്നെയാണ് ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവ്. 40.52 ശതമാനം ആണ് ജിയോയുടെ വിപണി വിഹിതം. എയര്‍ടെല്‍ 33.67 ശതമാനം വോഡഫോണ്‍ ഐഡിയ 17.84 ശതമാനം, ബിഎസ്എന്‍എല്‍ 7.89 ശതമാനം വിപണി വിഹിതവും കയ്യേറി.
content highlight: Airtel vs Jio