കോഴിക്കോട് പാകിസ്ഥാൻ പൗരത്വം ഉള്ളവർ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു നൽകിയ നോട്ടീസ് പോലീസ് പിൻവലിക്കും. ഉന്നത നിർദേശത്തെ തുടർന്നാണ് തീരുമാനം. മൂന്നു പേർക്കാണ് കോഴിക്കോട് റൂറൽ പോലീസ് പരിധിയിൽ നോട്ടീസ് നൽകിയത്. പാക് പൗരന്മാർ ലോങ് ടേം വീസക്ക് അപേക്ഷിച്ചിട്ടുണ്ട്. ഈ അപേക്ഷിച്ച സാഹചര്യത്തിൽ അവർക്ക് നൽകിയ നോട്ടീസ് പിൻവലിക്കുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. കോഴിക്കോട് ജില്ലയിൽ അഞ്ച് പാക് പൗരന്മാർക്കാണ് നോട്ടീസ് നൽകാനിരുന്നത്. ഇതിൽ മൂന്ന് പേർക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇവരുടെ നോട്ടീസ് പിൻവലിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കൊയിലാണ്ടി സ്വദേശിയായ ഹംസക്ക് നൽകിയ നോട്ടീസ് ഇതിനോടകം പൊലീസ് പിൻവലിച്ചു കഴിഞ്ഞു. മതിയായ രേഖകളില്ലാത്തതിനാൽ രാജ്യ വിട്ടുപോകണമെന്നായിരുന്നു നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. 2007മുതൽ കേരളത്തിൽ സ്ഥിര താമസക്കാരനാണ് ഹംസ. 1965ൽ പാകിസ്താനിലേക്ക് വ്യാപാര സംബന്ധമായ ആവശ്യങ്ങൾക്ക് പോയിരുന്നു. പിന്നീട് അവിടെ ജോലി ചെയ്തു. ബംഗ്ലാദേശ് വിഭജന സമയത്താണ് ഹംസ പാക് പൗരത്വം സ്വീകരിച്ചത്. തുടർന്ന് 2007ൽ ലോങ് ടേം വിസയിൽ ഇന്ത്യയിലെത്തുന്നത്. കേരളത്തിലെത്തിയതിന് പിന്നാലെ ഇന്ത്യൻ പൗരത്വം നേടുന്നതിന് അപേക്ഷ നൽകിയിരുന്നെങ്കിലും അപേക്ഷ ലഭിച്ചിരുന്നുവെന്ന മറുപടി മാത്രമാണ് ലഭിച്ചത്.
മറ്റൊരു നടപടി അപേക്ഷയിൽ ഉണ്ടായില്ലെന്ന് ഹംസ പറയുന്നു. പൊലീസ് കണക്കനുസരിച്ച് കേരളത്തിൽ 104 പാകിസ്താൻ പൗരരാണുള്ളത്. 45 പേർ ദീർഘകാല വിസയിലും 55 പേർ സന്ദർശക വിസയിലും മൂന്നുപേർ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാൾ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാൽ ജയിലിലുമാണ്. മെഡിക്കൽ വിസയിലെത്തിയവർ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവർ 27-നുമുള്ളിൽ രാജ്യം വിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം. ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു.
STORY HIGHLIGHTS : Police to withdraw notices issued to Pak nationals in Kozhikode