മുംബൈ: തെക്കൻ മുംബൈയിലെ ബല്ലാഡ് എസ്റ്റേറ്റിലുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ വൻ തീപ്പിടിത്തം. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കെസർ-ഐ-ഹിന്ദ് കെട്ടിടത്തിലെ ഓഫീസിൽ തീപടർന്നത്. ഓഫീസിലുണ്ടായിരുന്ന കംപ്യൂട്ടറുകളും ഫർണിച്ചറുകളും ഒട്ടേറെ രേഖകളും കത്തിനശിച്ചു. പ്രധാനപ്പെട്ട സർക്കാർ ഫയലുകൾ കത്തി നശിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ആർക്കും പരിക്കേറ്റിട്ടില്ല.
ആറ് നില കെട്ടിടത്തിലെ നാലാം നിലയിലുള്ള ഇഡി ഓഫീസിലാണ് അപകടമുണ്ടായത്. ആദ്യം ചെറിയ രീതിയിലാണ് തീ പിടിച്ചത്. പിന്നീട് ഓഫീസിലെ ഫർണിച്ചറുകളിലേക്ക് തീ പടർന്നു. ഇതോടെ വ്യാപകമായി തീപിടിത്തമുണ്ടായെന്ന് മുംബൈ അഗ്നിരക്ഷാസേനാ മേധാവി രവീന്ദ്ര അംബുൽഗേങ്കർ പറഞ്ഞു. നല്ലൊരുശതമാനം വസ്തുവകകളും നശിച്ചതായി മുംബൈ അഗ്നിരക്ഷാസേനാ മേധാവി രവീന്ദ്ര അംബുൽഗേങ്കർ പറഞ്ഞു. ഫയലുകളടക്കം കത്തിയതോടെ കെട്ടിടം നിറയെ പുകയും ഉണ്ടായിരുന്നു അതിനാൽ ഏറെ പണിപെട്ടാണ് തീയണച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായതെന്ന് രവീന്ദ്ര അംബുൽഗേങ്കർ പറഞ്ഞു.