മലപ്പുറം: മലപ്പുറം പെരുവള്ളൂരിൽ തെരുവുനായയുടെ കടിയേറ്റ ശേഷം പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി ഫാരിസിന്റെ മകൾ സിയയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. കുട്ടി ഗുരുതരാസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു മാസം മുൻപായിരുന്നു കുട്ടിക്ക് കടിയേറ്റത്.
മാർച്ച് 29നാണ് കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തലയ്ക്കും കാലിനുമായിരുന്നു നായ കടിച്ചത്. ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ഐഡിആർബി വാക്സിൻ എടുത്തെങ്കിലും പിന്നീട് പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാൽ വാക്സിൻ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടാകാമെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു. വെള്ളിയാഴ്ചയാണ് പേ വിഷബാധ ലക്ഷണങ്ങളോടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നേ ദിവസം 7 പേർക്ക് കടിയേറ്റിരുന്നു. എന്നാൽ കുട്ടി ഒഴികെയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.