മെയ് 1 മുതൽ എടിഎം പിൻവലിക്കലുകൾക്കുള്ള ഫീസ് വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് റിസർവ് ബാങ്ക്. സൗജന്യ പ്രതിമാസ പരിധി കഴിഞ്ഞ് നടത്തുന്ന ഓരോ ഇടപാടിനും ഉപഭോക്താക്കളിൽ നിന്ന് 23 രൂപ ആണ് ഈടാക്കുക. നിലവിൽ ഓരോ ഇടപാടിനും 21 രൂപ എന്ന നിരക്കാനുള്ളത്. സൗജന്യ ഇടപാടുകളുടെ എണ്ണത്തിൽ മാറ്റമൊന്നുമില്ല. ഉപഭോക്താക്കൾക്ക് അവരുടെ ബാങ്കിന്റെ എടിഎമ്മുകൾ ഉപയോഗിച്ച് പ്രതിമാസം അഞ്ച് ഇടപാടുകൾ വരെ സൗജന്യമായി നടത്താം. മെട്രോ നഗരങ്ങളിൽ പ്രതിമാസം മൂന്ന് സൗജന്യ ഇടപാടുകൾക്കും മെട്രോ ഇതര പ്രദേശങ്ങളിൽ അഞ്ച് സൗജന്യ ഇടപാടുകൾക്കും ഉപഭോക്താക്കൾക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ ഉപയോഗിക്കാം.
നിരക്ക് വർധനവിന്റെ കാരണമായി ആർബിഐ പറഞ്ഞത് എടിഎമ്മുകൾ പരിപാലിക്കുന്നതിനുള്ള വർദ്ധിച്ചുവരുന്ന പ്രവർത്തന ചെലവുകൾ ആണെന്നാണ്. ഇത് നികത്താൻ നിരക്ക് കൂട്ടണം. 2021 ലാണ് ഇതിനു മുൻപ് എടിഎം പിൻവലിക്കൽ ഫീസ് ആർബിഐ അവസാനമായി പരിഷ്കരിച്ചത്. അന്ന് ചാർജ് 20 രൂപയിൽ നിന്ന് 21 രൂപയായി വർദ്ധിപ്പിച്ചു.
സൗജന്യ ഇടപാടുകൾ ഇങ്ങനെ
* സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ (സാമ്പത്തികവും സാമ്പത്തികേതരവും).
* മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ പ്രതിമാസം മൂന്ന് സൗജന്യ ഇടപാടുകൾ .
* മെട്രോ ഇതര പ്രദേശങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ .
ഈ പരിധി കവിഞ്ഞാൽ, ഉപഭോക്താക്കൾ ഓരോ പിൻവലിക്കലിനും 23 രൂപ നൽകേണ്ടിവരും
ശാഖകൾ കുറവുള്ള ചെറിയ ബാങ്കുകളുടെ ഉപഭോക്താക്കളെയാണ് ഇത് കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്, കാരണം അവർക്ക് ഉപയോഗിക്കാൻ എടിഎമ്മുകൾ കുറവായിരിക്കും, അതിനാൽതന്നെ വലിയ ബാങ്കുകളുടെ എടിഎം ആയിരിക്കും അവർ കൂടുതൽ ആശ്രയിക്കുന്നത്. സൗജന്യ പരിധി കഴിഞ്ഞാൽ ഈ ഉപഭോക്താക്കൾക്ക് കൂടുതൽ പണം നൽകേണ്ടി വന്നേക്കാം.