india

പഹൽ​ഗാമിൽ രാഷ്ട്രീയം കളിക്കരുത്: ഒറ്റകെട്ടായി നിൽകേണ്ട സമയം സംയമനം പാലിക്കണം,സ്വയം തിരുത്താനൊരുങ്ങി കോൺ​ഗ്രസ് !!

പഹൽ​ഗാം രാജ്യത്തിന് ഏറ്റ മുറിവാണ്. സംഭവത്തോടെ രാജ്യം മുഴുവൻ പാക്കിസ്ഥാന് നേരെ തിരിയുന്ന കാഴ്ചയായിരുന്നു കണ്ടത്. എന്നാൽ ചില കോൺ​ഗ്രസ് നേതാക്കളുടെ അപക്വമായ പാരമർശങ്ങൾ ഔദ്യോഗിക നിലപാടിൽ നിന്ന് വ്യതിചലിക്കുന്നതായിരുന്നു. ഇത് കല്ലുകടിയുണ്ടാക്കിയിരുന്നെങ്കിലും തിരുത്താൻ ഒരുങ്ങുകയാണ് പാർട്ടി നേതൃത്വം. പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് കോൺഗ്രസ് നേതൃത്വം നേതാക്കൾക്ക് ചട്ടംകെട്ടിയിരിക്കുകയാണ് ഇപ്പോൾ. ഭീകരാക്രമണത്തെക്കുറിച്ച് നിരവധി കോൺഗ്രസ് നേതാക്കൾ നടത്തിയ പരാമർശങ്ങൾ വിവാദമുണ്ടാക്കുകയും നിശിത വിമർശനം നേരിടുകയും ചെയ്തതിനെ തുടർന്നാണ് ഈ വിലക്ക് ഏർപ്പെടുത്തിയത്.

ഭീകരാക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം നടന്ന സർവകക്ഷി യോഗത്തിൽ, ഭീകരാക്രമണത്തിന് മറുപടിയായി കേന്ദ്രസർക്കാർ സ്വീകരിച്ച നടപടിയെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നതാണ്. എന്നാൽ ഇത് വകവെയ്ക്കാതെ നേതാക്കൾ അനുചിതമായി സംസാരിക്കുന്നതിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയും അസ്വസ്ഥരാണെന്നും ഇത് പാർട്ടിയുടെ നിലപാടിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്യുന്നു.
എക്‌സിലെ ഒരു പോസ്റ്റിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്, വ്യക്തിഗത നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ പാർട്ടിയുടെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഖാർഗെ, രാഹുൽ ഗാന്ധി , അംഗീകൃത എഐസിസി ഭാരവാഹികൾ എന്നിവരുടെ അഭിപ്രായങ്ങൾ മാത്രമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“ചില കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളോട് സംസാരിക്കുന്നുണ്ട്. അവർ സ്വയം സംസാരിക്കുന്നു, ഐ‌എൻ‌സിയുടെ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നില്ല. സി‌ഡബ്ല്യുസി പ്രമേയം, ശ്രീ മല്ലികാർജുൻ ഖാർഗെ, ശ്രീ രാഹുൽ ഗാന്ധി എന്നിവർ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ, അംഗീകൃത എ‌ഐ‌സി‌സി ഭാരവാഹികളുടെ അഭിപ്രായങ്ങൾ എന്നിവ ഐ‌എൻ‌സിയുടെ നിലപാടിനെ മാത്രം പ്രതിനിധീകരിക്കുന്നു എന്നതിൽ ഈ ഏറ്റവും സെൻസിറ്റീവ് സമയത്ത് യാതൊരു സംശയവുമില്ല,” രമേശ് പറഞ്ഞു.

സ്ഥിതിഗതികൾ ഗൗരവമായി കണക്കിലെടുത്ത്, വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നതിനായി കോൺഗ്രസ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുമെന്നും സൂചനയുണ്ട്. പാർട്ടിയുടെ വീക്ഷണത്തിന് വിരുദ്ധമായ അഭിപ്രായങ്ങൾ പറഞ്ഞ നേതാക്കൾക്ക് താക്കിത് നൽകിയിട്ടുണ്ട് പാർട്ടി.
പഹൽഗാം വിഷയത്തിൽ ഭാവിയിൽ എന്തെങ്കിലും ആശയവിനിമയം നടത്തുമ്പോൾ കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാട് കർശനമായി പാലിക്കണമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
പാകിസ്ഥാനുമായി യുദ്ധത്തിന്റെ ആവശ്യമില്ലെന്നും പകരം സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായും മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞത് നേരത്തെ വലിയ തോതിൽ ജനരോഷത്തിന് കാരണമായിരുന്നു. അത് പോലെ തന്നെ കൊലപാതകങ്ങൾ നടത്തുന്നതിന് മുമ്പ് തീവ്രവാദികൾ മതത്തെക്കുറിച്ച് ചോദിച്ചിരുന്നുവെന്ന ഇരകളുടെ കുടുംബങ്ങളുടെ അവകാശവാദത്തെ ചോദ്യം ചെയ്തുകൊണ്ട് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് വിജയ് വദേതി നടത്തിയ പ്രസ്ഥാവനയും വിവാദമായിരുന്നു.

Latest News