Kerala

വയനാട് മാനന്തവാടിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 38 ഓളം പേർക്ക് പരുക്ക് | Buses collide in Mananthavady 38 injured

ഇടിയുടെ ആഘാതത്തിൽ രണ്ടു ബസുകളുടെയും മുൻവശം പൂർണമായും തകർന്നു

വയനാട് മാനന്തവാടി കാട്ടിക്കുളം 54-ൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. 38 പേർക്ക് പരുക്കേറ്റു. ഒന്നേ മുക്കാൽ മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ ബസിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ പുറത്തെടുത്തു. വൈകുന്നേരം നാലുമണിക്കാണ് അപകടം. മൈസൂരിലേക്ക് പോവുകയായിരുന്ന കർണാടക എസ് ആർ ടി സി ബസ്സും ബാവലി’യിലേക്ക് വന്ന ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു ബസുകളുടെയും മുൻവശം പൂർണമായും തകർന്നു.ടൂറിസ്റ്റ് ബസ്സിന്റെ മുൻവശത്ത് ഡ്രൈവർ കുടുങ്ങി.രണ്ടു കാലുകളും കുടുങ്ങിയ ഡ്രൈവറെ 1:45 മണിക്കൂര്‍ പരിശ്രമത്തിനോടുവിൽ ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് പുറത്തെടുത്തു.

ഇത്രയധികം സമയം കുടുങ്ങിയത് കൊണ്ട് മാനന്തവാടി മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘവും ഡ്രൈവറെ പരിശോധിക്കാൻ എത്തിയിരുന്നു. 38 പേർ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരുക്ക് ഗുരുതരമല്ല.ടൂറിസ്റ്റ് ബസ്സിൽ ഉണ്ടായിരുന്നത് മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളാണ്.കർണാടക കെഎസ്ആർടിസി ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മാനന്തവാടി മൈസൂർ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

STORY HIGHLIGHTS : Buses collide in Mananthavady 38 injured