പുലിപ്പല്ല് കേസിൽ വേടൻ അറസ്ററിലായതിൽ പിന്നെ ചർച്ച ചെയ്യപ്പെടുന്നത് മോഹൻലാലിൻരെ പഴയ ഒരു കേസാണ്. വേടനെ കുടുക്കാന്‍ തിടുക്കം കാട്ടിയ വനം വകുപ്പ് മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസിൽ ശുഷ്കാന്തി കാട്ടുന്നില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 2011 ഓഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്നു തന്നെ വനം വകുപ്പിന് വിവരം കൈമാറി. ആനക്കൊമ്പു സൂക്ഷിക്കാനുളള നിയമപരമായ രേഖകളൊന്നും നടൻരെ കൈവശം ഇല്ലായിരുന്നു. എന്നിട്ടും നടനെതിരേ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ല. പിന്നീട് സംഭവം വിവാദമായതോടെ വലിയ കൂടിയാലോചനകള്‍ക്കു ശേഷം അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ മോഹൻലാലിനെ ഒന്നാം പ്രതിയാക്കി വനം വകുപ്പ് കേസെടുക്കുകയായിരുന്നു.കേസെടുത്തതാകട്ടെ മാസങ്ങൾക്കിപ്പുറം 2012 ജൂണിൽ.വീട്ടിലെ മേശയില്‍ ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ തൊണ്ടി മുതലായ ആനക്കൊമ്പുകള്‍ കസ്റ്റഡിയില്‍ എടുക്കാനും വനംവകുപ്പ് മെനക്കെട്ടില്ല.
നിയമ ലംഘനം വ്യക്തമായിട്ടും വേടനെതിരെയുണ്ടായ തിടുക്കമൊന്നും മൊഹൻലാലിന്റെ കാര്യത്തിലില്ലായിരുന്നു.മാത്രമല്ല വേടനെ കസ്റ്റഡിയില്‍ എടുത്തതു പോലെ ലാലിനെ കസ്റ്റഡിയില്‍ എടുത്തുമില്ല. നോട്ടീസ് നല്കി വനം വകുപ്പിന്റെ ഏതെങ്കിലുമൊരു ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യലും ഉണ്ടായില്ല. മറിച്ച് മോഹന്‍ലാലിന്റെ സൗകര്യം നോക്കി അദ്ദേഹത്തിന്റെ വീട്ടിലേക്ക് നേരിട്ടെത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്.
തൃശൂരിലും, കൊച്ചിയിലുമുളള രണ്ട് സുഹൃത്തുക്കള്‍ സൂക്ഷിക്കാനായി ഏല്‍പ്പിച്ചതാണ് ആനക്കൊമ്പുകളെന്നായിരുന്നു മോഹന്‍ലാല്‍ നല്കിയ മൊഴി.ആനക്കൊമ്പ് വില്‍ക്കാനോ വാങ്ങാനോ കൈമാറ്റം ചെയ്യാനോ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് അനുമതിയില്ലാതെ മാറ്റാനോ ഒന്നും നിയമം ഇല്ലാതിരുന്നിട്ടു കൂടി ഈ മൊഴിക്ക് ശേഷവും നടനെതിരേ വനം വകുപ്പ് നടപടികള്‍ ഒന്നും ഉണ്ടായില്ല.
ഇതിനിടയില്‍ ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് നടന് അന്നത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചു. കത്തിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര വനം മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി. ചട്ടങ്ങള്‍ പലതും മറികടന്ന് വനം വകുപ്പ് മോഹന്‍ലാലിന് ഉടമസ്ഥാവകാശം അനുവദിക്കുകയും ചെയ്തു.
ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം മോഹന്‍ലാലിന് നല്കിയ നടപടിയിലെ ചട്ടവിരുദ്ധത ചൂണ്ടിക്കാട്ടി ഏലൂര്‍ സ്വദേശി പൗലോസും മുന്‍ വനം വകുപ്പ് ഉദ്യോഗസ്ഥനും നല്കിയ ഹര്‍ജികള്‍ ഇപ്പോഴും ഹൈക്കോടതിയിലുണ്ട്. ഇതിനിടെ വനം വകുപ്പ് നടനെതിരെ പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
എന്നാല്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലാല്‍ പെരുമ്പാവൂര്‍ കോടതിയെ സമീപിച്ചു. കോടതി ഈ ആവശ്യം തളളി. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച് തുടര്‍നടപടികള്‍ക്ക് സ്റ്റേ വാങ്ങിയിരിക്കുകയാണ് മോഹന്‍ലാല്‍. വിവാദമായ ആനക്കൊമ്പുകളും അന്ന് ആ വീട്ടില്‍നിന്ന് കണ്ടെടുത്ത ആനക്കൊമ്പില്‍ തീര്‍ത്ത 13 വിഗ്രഹങ്ങളും ഇന്നും മോഹന്‍ലാലിന്റെ പക്കലുണ്ട്.
വേടന്റെ കേസിൽ കാണിക്കുന്ന ആത്മാർത്ഥത എന്തേ മോഹൻലാലിന്റെ കാര്യത്തിലുണ്ടായില്ല എന്നാണ് ഇപ്പോൾ സോഷ്യൽ മീഡീയ ചോദിക്കുന്നത്