കൊച്ചി: 2025 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ നാലാംപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 518483.86 കോടി രൂപയായി ഉയർന്നു. വാർഷിക അറ്റാദായം 4052 കോടി രൂപയായി. നാലാംപാദത്തിലെ മാത്രം അറ്റാദായം 13.67 ശതമാനം വളർച്ചയോടെ 1030.23 കോടി രൂപയിലെത്തി.
“മുൻപും വ്യക്തമാക്കിയിട്ടുള്ളതുപോലെ, സുസ്ഥിരമായതും, ദീർഘകാലത്തേക്ക് നിലനിൽക്കുന്ന മികച്ച വരുമാനം കൈവരിച്ചുള്ളതുമായ ലാഭകരമായ വളർച്ചയ്ക്കാണ് ഞങ്ങൾ ഊന്നൽ നൽകുന്നത്. പ്രസ്‌തുത സമീപനത്തിന് തെളിവാണ് ഈ പാദത്തിലെ ഫലങ്ങൾ. ഞങ്ങളുടെ പല പുതിയ സമീപനങ്ങളും ഫലവത്താവാൻ തുടങ്ങി എന്ന നിലയ്ക്ക് ബാങ്കിനെ സംബന്ധിച്ച് ഇതൊരു മാറ്റത്തിന്റെ കാലം കൂടിയായിരുന്നു. മിഡ് യീൽഡ് സെഗ്മെന്റുകളിലും കറന്റ് അക്കൗണ്ടിലും ശ്രദ്ധയൂന്നിക്കൊണ്ടുള്ള ഞങ്ങളുടെ സമീപനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കറന്റ് അക്കൗണ്ട് വാർഷികാടിസ്ഥാനത്തിൽ 35 ശതമാനവും (പാദ അടിസ്ഥാനത്തിൽ 27 ശതമാനം) മിഡ് യീൽഡ് സെഗ്മെന്റ് 19 ശതമാനവും വളർച്ച കൈവരിച്ചു”. ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ കെ വി എസ് മണിയൻ പറഞ്ഞു.
“തന്ത്രപരമായ ആസ്തി വിലനിർണ്ണയം, കാസയിലെ മികച്ച വളർച്ച, കഴിഞ്ഞ 10 വർഷത്തിനുള്ളിലെ മികച്ച ആസ്തി ഗുണമേന്മ എന്നിവയിലൂടെ, പലിശനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തിലും അറ്റ പലിശ മാർജിൻ സംബന്ധിച്ച സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ഞങ്ങൾക്ക് സാധിച്ചു. കാര്യക്ഷമത വർധിപ്പിക്കാനും ഭാവി വളർച്ചയെ ത്വരിതപ്പെടുത്താനും ഉതകുന്ന പല നൂതന ആശയങ്ങൾക്കും ഞങ്ങൾ തുടക്കമിട്ടിട്ടുണ്ട്.
“മൊത്തം ബിസിനസ് 5 ലക്ഷം കോടി, വാർഷിക അറ്റാദായം 4000 കോടി എന്നീ രണ്ട് നാഴികക്കല്ലുകൾ കടക്കാൻ സാധിച്ചു എന്നത് ഞങ്ങളുടെ യാത്രയിലെ ചരിത്ര മുഹൂർത്തങ്ങളാണ്. വ്യക്തമായ പദ്ധതികളും അച്ചടക്കത്തോടെയുള്ള നടപ്പിലാക്കലും പ്രതിജ്ഞാബദ്ധരായ അംഗങ്ങളും ഒത്തുചേരുമ്പോൾ വളർച്ച സുസ്ഥിരമാവുമെന്നും എല്ലാ പങ്കാളികൾക്കും നൽകിപ്പോരുന്ന മൂല്യം ദീർഘകാലാടിസ്ഥാനത്തിൽ തുടരാനാവുമെന്നും ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്.” കെ വി എസ് മണിയൻ കൂട്ടിച്ചേർത്തു.
ബാങ്കിന്റെ മൊത്തം ബിസിനസ് 12.24 ശതമാനം വര്‍ധിച്ച് 518483.86 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തിൽ 252534.02 കോടി രൂപയായിരുന്ന നിക്ഷേപം 12.32 ശതമാനം വർദ്ധനവോടെ 283647.47 കോടി രൂപയായി.
വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 209403.34 കോടി രൂപയില്‍ നിന്ന് 234836.39 കോടി രൂപയായി വര്‍ധിച്ചു. 12.15 ശതമാനമാണ് വളർച്ചാനിരക്ക്. റീട്ടെയല്‍ വായ്പകള്‍ 14.50 ശതമാനം വര്‍ധിച്ച് 77212.16 കോടി രൂപയായി. വാണിജ്യ ബാങ്കിങ് വായ്പകള്‍ 26.76 ശതമാനം വര്‍ധിച്ച് 27199 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 8.39 ശതമാനം വര്‍ധിച്ച് 79773.79 കോടി രൂപയിലും ബിസിനസ് ബാങ്കിങ് വായ്പകൾ 11.44 ശതമാനം വർദ്ധിച്ച് 19064.36 കോടി രൂപയിലുമെത്തി. സ്വർണവായ്പകൾ 20.93 ശതമാനം വളർച്ചയോടെ 30505 കോടി രൂപയായി വര്‍ധിച്ചു.
മൊത്തവരുമാനം 13.70 ശതമാനം വര്‍ധനയോടെ 7654.31 കോടി രൂപയിലെത്തി. 4375.54 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.84 ശതമാനമാണിത്. അറ്റനിഷ്‌ക്രിയ ആസ്തി 1040.38 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.44 ശതമാനമാണിത്. 75.37 ശതമാനം ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 33121.64 കോടി രൂപയായി വര്‍ധിച്ചു. 16.40 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവിൽ 1589 ശാഖകളും 2080 എടിഎം / സിഡിഎമ്മുകളുമുണ്ട്.
2 രൂപ മുഖവിലയുള്ള ഓരോ ഓഹരിയ്ക്കും 60 ശതമാനം വീതം ലാഭവിഹിതം നൽകാൻ ശിപാർശ ചെയ്യാനും ഇന്ന് നടന്ന ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.