മംഗളൂരുവിൽ മലയാളിയെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനാണ് മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.
ഇൻസ്പെക്ടർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ പി ചന്ദ്ര, കോൺസ്റ്റബിൾ യെല്ലാലിംഗ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ആൾക്കൂട്ടക്കൊലപാതകമാണെന്ന് അറിഞ്ഞിട്ടും പൊലീസുകാർ മേലുദ്യോഗസ്ഥരെ വിവരമറിയിക്കുന്നതിൽ വീഴ്ച വരുത്തി എന്നാണ് സസ്പെൻഷൻ ഉത്തരവിലുള്ളത്.
കൊലപാതകം അസ്വാഭാവിക മരണമായാണ് രേഖപ്പെടുത്തപ്പെട്ടത്. അഷ്റഫിന്റെ മൃതദേഹം സംഭവ സ്ഥലത്ത് രണ്ട് മണിക്കൂറോളം കിടത്തിയതും പ്രാദേശിക പൊലീസിന്റെ വീഴ്ചയായി കണക്കാക്കുന്നതായി ഉത്തരവിലുണ്ട്.
മലപ്പുറം പറപ്പൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് കഴിഞ്ഞ 27-ാം തീയതിയായിരുന്നു ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിനെ തുടർന്നാണ് അഷ്‌റഫിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു പ്രതികളുടെ മൊഴി.