ഉദയ്പൂർ: മുന്‍ കേന്ദ്രമന്ത്രിയും രാജസ്ഥാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗിരിജ വ്യാസ് (78) അന്തരിച്ചു. പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. മാർച്ച് 31ന് ഉദയ്പൂരിലെ വീട്ടിൽ ആരതി നടത്തുന്നതിനിടെ വിളക്കിൽ നിന്ന് ഗിരിജയുടെ ദുപ്പട്ടയ്ക്ക് തീപിടിച്ചാണ് പൊള്ളലേറ്റത്. ശരീരത്തിന്റെ 90% പൊള്ളലേറ്റിരുന്നു. വ്യാഴാഴ്ച അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
സഹോദരൻ ഗോപാൽ ശർമയാണ് മരണ വിവരം അറിയിച്ചത്. മൃതദേഹം ഉദയ്പൂരിലെ വീട്ടിലേക്ക് കൊണ്ടുവരും. കേന്ദ്രമന്ത്രിയായും, ദേശീയ വനിത കമീഷൻ ചെയർപേഴ്‌സണായും, രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019-ൽ ഉദയ്പൂർ സിറ്റി അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ ഗുലാബ് ചന്ദ് കതാരിയയോട് പരാജയപ്പെട്ടു.
ദേശീയ വനിതാ കമീഷൻ ചെയർ പേഴ്സണായിരുന്ന ഗിരിജ വ്യാസ് 2013 ജൂണിലാണ് കേന്ദ്രമന്ത്രിയാകുന്നത്. മൂന്നു തവണ ലോക്സഭാംഗമായി. രണ്ടു തവണ കേന്ദ്രമന്ത്രിയായി സേവനം അനുഷ്ഠിച്ചു. 1985–90 കാലയളവിൽ രാജസ്ഥാൻ മന്ത്രിസഭയിലെ അംഗമായിരുന്ന ഗിരിജി വ്യാസ്മഹിളാ കോൺഗ്രസ് മുൻ ദേശീയഅധ്യക്ഷയും രാജസ്ഥാനിലെ കോൺഗ്രസ് മുൻ പ്രസിഡന്റുമായിരുന്നു.
ഗിരിജയുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അനുശോചനം അറിയിച്ചു. ഗിരിജയുടെ വിയോഗം കോൺഗ്രസ് കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ഖർഗെ പറഞ്ഞു. വിദ്യാഭ്യാസം, സാമൂഹിക നീതി, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ ഗിരിജ വ്യാസിന്റെ സംഭാവന വളരെ പ്രധാനപ്പെട്ടതാണെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.