Kerala

ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെപ്പോലും അവര്‍ ഭയക്കുന്നു; സിപിഎം കള്ളം പ്രചരിപ്പിക്കുന്നെന്ന് ചാണ്ടി ഉമ്മൻ

കേരളത്തെയും ഭാരതത്തെയും സംബന്ധിച്ച് ഇന്ന് ചരിത്ര ദിവസമാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. പ്രത്യേകിച്ചും ഭാരതത്തിന്‍റെ പ്രധാനമന്ത്രി വന്നുകൊണ്ട് തന്നെ വിഴിഞ്ഞം തുറമുഖം കമ്മിഷനിങ് നടത്തുന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിനായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒരു കല്ല് മാത്രം ഇട്ടുവെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ ഈ പ്രചാരണം പച്ചക്കള്ളമാണെന്ന് ഏവര്‍ക്കും അറിയാം. 2004ല്‍ അദ്ദേഹം ആദ്യം മുഖ്യമന്ത്രി ആയപ്പോള്‍ മുതല്‍ വിഴിഞ്ഞം തുറമുഖത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
2006വരെ ശ്രമം തുടര്‍ന്നിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പൂര്‍ത്തിയായിരുന്നില്ല. പിന്നീട് വിഎസ് അച്യുതാനന്ദൻ സര്‍ക്കാരും ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പൂര്‍ണതയിലെത്തിയിരുന്നില്ല. അന്ന് ചൈനീസ് കമ്പനിയാണ് എത്തിയിരുന്നത്. അതിനാൽ തന്നെ അനുമതി കിട്ടിയിരുന്നില്ല. പിന്നീട് വീണ്ടും ഉമ്മൻചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തി. ആ സമയത്താണ് പാരിസ്ഥിതിക അനുമതിയടക്കമുള്ള നിര്‍ണായക അനുമതികളെല്ലാം വാങ്ങിയത്. തുടര്‍ന്ന് കൗണ്ട് ഡൗണ്‍ തുടങ്ങി നിര്‍മാണം വരെ ആരംഭിച്ചതും ഉമ്മൻചാണ്ടി സര്‍ക്കാരാണ്.എന്നിട്ടും ഒന്നും ചെയ്യാതെ ക്രെഡിറ്റ് അടിച്ചെടുക്കാൻ മാത്രമായി പിആര്‍ വര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഉമ്മൻചാണ്ടിയുടെ ഓര്‍മകളെ പോലും ഭയപ്പെടുന്നത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിക്കാത്തത്. പരമാവധി കോണ്‍ഗ്രസ് നേതാക്കളെ പരിപാടിയിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ചാണ്ടി ഉമ്മൻ പറ‍ഞ്ഞു. കോവളം എംഎൽഎ എം വിന്‍സെന്‍റ് പുതുപ്പള്ളിയിലെത്തി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാര്‍ച്ചന നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.