ന്യൂഡൽഹി: ഇന്നു പുലർച്ചെ പെയ്ത അപ്രതീക്ഷിത മഴയിൽ ഡൽഹിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ശക്തമായ കാറ്റില്‍ വീടിനു മുകളില്‍ മരം വീണ് ദ്വാരക ഖര്‍ഖാരി കനാലില്‍ നാലു പേര്‍ മരിച്ചു. ജ്യോതി എന്ന യുവതിയും മൂന്ന് മക്കളുമാണ് മരിച്ചത്. ഭര്‍ത്താവ് അജയ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഉഷ്ണതരംഗത്തില്‍ നിന്ന് ആശ്വാസമേകി ഡല്‍ഹിയില്‍ വെള്ളിയാഴ്ച രാവിലെയാണ് മഴ പെയ്തത്. കനത്ത മഴയെത്തുടര്‍ന്ന് പല നഗരങ്ങളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
ലജ്പത് നഗർ, ആർകെ പുരം, ദ്വാരക എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായതായാണ് റിപ്പോർട്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്നു പല വിമാനങ്ങളും വഴി തിരിച്ചുവിട്ടു. നിലവിൽ വിമാനങ്ങൾ 46 മിനിറ്റ് വൈകി എത്തുകയും 54 മിനിറ്റ് വൈകി പുറപ്പെടുകയുമാണ് ചെയ്യുന്നത്. 100 വിമാനങ്ങൾ വൈകി സർവീസ് നടത്തുന്നുവെന്നാണ് റിപ്പോർട്ട്. 40 വിമാനങ്ങളാണു വഴിതിരിച്ചുവിട്ടത്. അടുത്ത രണ്ട് മണിക്കൂറില്‍ ശക്തമായ ഇടിമിന്നലിനും 70 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.