പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാക്കിസതാന്റെ ഭീകരതയ്ക്കുള്ള പിന്തുണ ഇല്ലാതാക്കാൻ എല്ലാ ശ്രമവും നടത്തുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായാണ് നയതന്ത്ര നിയന്ത്രണങ്ങൽ ഏർപ്പെടുത്തിയത്. ഇത് പാക്കിസ്ഥാനെ സമ്മർദ്ദത്തിലാക്കിയിട്ടുമുണ്ട്. ഇപ്പോൾ പാകിസ്ഥാനിൽ ഇരട്ട സാമ്പത്തിക ആക്രമണം നടത്താൻ ഇന്ത്യ പദ്ധതിയിടുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പാകിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (FTF) ഗ്രേ ലിസ്റ്റിൽ തിരികെ കൊണ്ടുവരാൻ ഇന്ത്യ സജീവമായി ശ്രമിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
രണ്ടാമതായി, തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച്, പാകിസ്ഥാനുള്ള അന്താരാഷ്ട്ര നാണയ നിധിയുടെ 7 ബില്യൺ ഡോളറിന്റെ സഹായ പാക്കേജിനെക്കുറിച്ച് ഇന്ത്യ ആശങ്കകൾ ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് വർഷത്തെ സഹായ പാക്കേജിനുള്ള കരാർ 2024 ജൂലൈയിൽ അന്തിമമാക്കി.
2018 ജൂണിൽ ആഗോള കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായ നിരീക്ഷണ സമിതി പാകിസ്ഥാനെ ‘ഗ്രേ ലിസ്റ്റിൽ’ ഉൾപ്പെടുത്തി . തീവ്രവാദ ധനസഹായം തടയുന്നതിന് പ്രതിജ്ഞാബദ്ധമായതിനെത്തുടർന്ന് 2022 ഒക്ടോബറിൽ പാകിസ്ഥാനെ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള വ്യക്തികളെ ജയിലിലടയ്ക്കുകയും പിഴ ചുമത്തുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. എഫ്‌എടിഎഫിന്റെ ഗ്രേ ലിസ്റ്റ് പദവി പുനഃസ്ഥാപിച്ചാൽ, പാകിസ്ഥാന്റെ സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മപരിശോധന വർദ്ധിപ്പിക്കും, ഇത് വിദേശ നിക്ഷേപങ്ങളെയും രാജ്യത്തേക്കുള്ള മൂലധന ഒഴുക്കിനെയും നിയന്ത്രിക്കാൻ സാധ്യതയുണ്ട്.
അടുത്ത പ്ലീനറി സെഷനു മുന്നോടിയായി നടക്കുന്ന നീക്കത്തിന് പിന്തുണ നേടുന്നതിനായി ഇന്ത്യ വരും ആഴ്ചകളിൽ പ്രധാന എഫ്എടിഎഫ് അംഗരാജ്യങ്ങളുമായി ഇടപഴകാൻ സാധ്യതയുണ്ട്.40 അംഗരാജ്യങ്ങൾ അടങ്ങുന്ന എഫ്‌എടിഎഫിന്റെ തീരുമാനമെടുക്കൽ സമിതിയാണ് പ്ലീനറി. സാധാരണയായി ഫെബ്രുവരി, ജൂൺ, ഒക്ടോബർ മാസങ്ങളിൽ വർഷത്തിൽ മൂന്ന് തവണ പ്ലീനറി യോഗം ചേരാറുണ്ട്.