കണ്ണൂർ: ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി വാങ്ങാനായി ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് 8 പവനും 18,000 രൂപയും കവർന്ന കേസിൽ 17കാരനെ പിടികൂടി. കല്ലുമുട്ടിയിലെ വീട്ടിലാണ് കഴിഞ്ഞ ചൊവ്വാഴ്ച കവർച്ച നടന്നത്. മണിക്കടവ് സ്വദേശിയായ പതിനേഴുകാരനാണ് പ്രതി. പ്രതിയുടെ വീട്ടിൽ പുകക്കുഴലിൽ ഒളിപ്പിച്ച മോഷണമുതലും പോലീസ് കണ്ടെടുത്തു.
ഇരിട്ടി ടൗണിലെ കടകളിൽ ജോലി ചെയ്തിരുന്ന പതിനേഴുകാരൻ അങ്ങനെ സ്വരൂപിച്ച പണം കൊണ്ട് , ലൈസൻസില്ലാതെ ഓടിക്കാവുന്ന ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയിരുന്നു. ഇതിന്‍റെ ബാറ്ററി കേടായതോടെ പുതിയത് വാങ്ങാൻ തീരുമാനിച്ചു. കടയിൽ അന്വേഷിച്ചപ്പോൾ നാൽപ്പതിനായിരം രൂപയാകുമെന്ന് പറഞ്ഞെന്നും അത് സംഘടിപ്പിക്കാനാണ് മോഷണം നടത്തിയെന്നുമാണ് പ്രതി ഇരിട്ടി പോലീസിനോട് പറഞ്ഞത്.