Kerala

വിഴിഞ്ഞം യാഥാര്‍ത്ഥ്യമാക്കിയത് മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിച്ചുകൊണ്ട്: മന്ത്രി സജി ചെറിയാന്‍ | Vizhinjam port

മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിച്ചുകൊണ്ട് യാഥാര്‍ത്ഥ്യമാക്കിയ സ്വപ്നമാണ് വിഴിഞ്ഞം തുറമുഖമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. തുറമുഖ നിര്‍മ്മാണം മൂലം ജീവനോപാധി നഷ്ടപ്പെടുന്ന പ്രദേശവാസികളുടെ പരാതികള്‍ പരിഹരിക്കുന്നതിനും ജീവനോപാധി നഷ്ടപരിഹാരം നല്‍കുന്നതിനുമായി സര്‍ക്കാര്‍ ഏറ്റവും വലിയ പരിഗണനയാണ് നല്‍കിയത്.

കട്ടമര ചിപ്പി തൊഴിലാളികള്‍ക്ക് ആജീവനാന്ത നഷ്ടപരിഹാരമായി ഒരാൾക്ക് 12.5 ലക്ഷം രൂപയും കര ചിപ്പി തൊഴിലാളികള്‍ക്ക് 2 ലക്ഷം രൂപയും ചിപ്പി കച്ചവടക്കാര്‍ക്ക് 1 ലക്ഷം രൂപയും വീതം 263 പേര്‍ക്ക് ആകെ 12.38 കോടി രൂപ ഇതിനകം നല്‍കി. കരമടിത്തൊഴിലാളികള്‍ക്ക് ആജീവനാന്ത നഷ്ടപരിഹാരമായി 1098 പേര്‍ക്ക് 60.5 കോടി രൂപ നല്‍കി. കട്ടമരത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി ആളൊന്നിന് 4.2 ലക്ഷം രൂപ വീതം 99 പേര്‍ക്ക് 4.16 കോടി രൂപ നല്‍കി.

കരമടി അനുബന്ധ സ്ത്രീ ചുമട്ടുതൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി ആളൊന്നിന് ഒരു ലക്ഷം രൂപ വീതം 16 പേര്‍ക്ക് 16 ലക്ഷം രൂപ നല്‍കി. റിസോര്‍ട്ട് തൊഴിലാളികളായ 226 പേര്‍ക്ക് 6.46 കോടി രൂപ നല്‍കി. പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടിൽ 8.56 കോടി രൂപയാണ്‌ പുനഃരധിവാസത്തിനായി കണക്കാക്കിയിരുന്നത്‌ എന്നാൽ, നാളിതുവരെ 115.97 കോടി രൂപ ജീവനോപാധി നഷ്ടപരിഹാരമായി സർക്കാർ വിതരണം ചെയ്ത് കഴിഞ്ഞതായി മന്ത്രി പറഞ്ഞു.