ഡൽഹി: പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ഇന്‍റലിജൻസ് സൂചന നൽകിയിരുന്നതായി റിപ്പോർട്ട്. ശ്രീനഗറിൽ ഭീകരർ വിനോദ സഞ്ചാരികളെ ലക്ഷ്യമിടാൻ സാധ്യത ഉണ്ടെന്ന് ഇന്‍റലിജൻസ് സൂചന നൽകിയിരുന്നതായി വിവരം. ശ്രീനഗറിന്റെ പ്രാന്ത പ്രദേശങ്ങളിൽ ഭീകരർ വിനോദസഞ്ചാരികളെ ആക്രമിക്കാൻ പദ്ധതിയിടുന്നതായിട്ടാണ് വിവരം ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ശ്രീനഗറിൽ സുരക്ഷ വർധിപ്പിച്ചിരുന്നു. എന്നാൽ പഹൽഗാമിൽ ആക്രമണം നടക്കുമെന്നതിനെ സംബന്ധിച്ച് സൂചനകൾ ഉണ്ടായിരുന്നില്ല എന്നാണ് വിവരം.
ഡാച്ചിഗാം, നിഷാത് എന്നിവിടങ്ങളിൽ തിരച്ചിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശ്രീനഗറിൽ ക്യാമ്പ് ചെയ്തിരുന്നു. എന്നാൽ തിരച്ചിലിൽ കാര്യമായി ഒന്നും കണ്ടെത്താൻ കഴിയാത്താതോടെ 22ന് ദൗത്യം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്നാണ് പുതിയ വിവരം. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ പരിശോധനയും ജാഗ്രതയും തുടരുന്നു. ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമായി മുന്നോട്ടുപോകുന്നതായി സുരക്ഷാ സേന അറിയിച്ചു.