വേടനെ വേട്ടയാടാനുള്ള ഒരു ശ്രമവും കേരളസമൂഹം അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വേടൻ്റെ കാര്യത്തിൽ നേരത്തെ തന്നെ നിലപാട് പറഞ്ഞതാണെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ഇടതുപക്ഷ, ദലിത് താൽപര്യം ഉയർത്തിപ്പിടിക്കുന്ന ചെറുപ്പക്കാരനാണ് വേടനെന്നും ഗോവിന്ദൻ പറഞ്ഞു.
വേടൻ കേരളത്തിലുയർന്ന് വരുന്ന ഏറ്റവും പ്രധാനപ്പെട്ട കലാകാരനാണ്. സ്വന്തമായി പാട്ടെഴുതുകയും അതിന് സംഗീതം നൽകുകയും പാടുകയും ചെയ്യുന്ന, ദലിത് ജനവിഭാഗത്തിന്റെയും അരികുവത്കരിക്കപ്പെടുന്ന ജനങ്ങളുടെയും താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചെറുപ്പക്കാരനാണ്. ജനങ്ങൾക്കിടയിലും പ്രത്യേകിച്ച് യുവാക്കൾക്കിടയിലും സ്വീകാര്യനായ കലാകാരനായ വ്യക്തിയാണദ്ദേഹം. തെറ്റായ നിലപാട് സ്വീകരിച്ചെന്നും എന്നാൽ അത് തിരുത്താൻ തയ്യാറാണെന്നും വേടൻ അറിയിച്ചിട്ടുണ്ട്. തിരുത്താനുള്ള അവസരം എന്ന രീതിയിൽ സർക്കാറിന്റെ ഇടപെടലിനെ കണ്ടാൽ മതിയെന്ന് എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.