Kerala

പാർട്ടിയിൽ ശത്രുക്കളില്ല, തന്നോട് മാറാൻ ആരും പറഞ്ഞിട്ടില്ല, ആരും പറയാത്തിടത്തോളം കാലം മാറേണ്ട കാര്യമില്ല: അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കെ സുധാകരൻ

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കെ സുധാകരൻ. തന്നോട് മാറാൻ ആരും പറഞ്ഞിട്ടില്ല. ആരും പറയാത്തിടത്തോളം കാലം മാറേണ്ട കാര്യമില്ല. ഡൽഹിയിൽ ചർച്ചചെയ്തത് കേരളത്തിന്റെ രാഷ്ട്രീയം. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്. ആരാണ് വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് മാധ്യമപ്രവർത്തകർ കണ്ടു പിടിക്കണം. പാർട്ടിക്കുള്ളിൽ നിന്നുള്ള പ്രചരണങ്ങൾ ശരിയല്ല. അത് ഹൈക്കമാൻഡിനെ അറിയിക്കും. പാർട്ടിയിൽ തനിക്ക് ശത്രുക്കളില്ല. എല്ലാവരുമായി നല്ല ബന്ധമാണുള്ളത്. ആരെങ്കിലും വിചാരിച്ചാൽ അങ്ങനെ എന്നെ തൊടാന്‍ കഴിയില്ല. തനിക്ക് അനാരോഗ്യം ഉണ്ടെങ്കില്‍ മരുന്ന് കഴിക്കൂലെ എന്ന് അദേഹം ചോദിച്ചു.

വി ഡി സതീശനുമായും എം എ ഹസനുമായും രമേശ് ചെന്നിത്തലയുമായി നല്ല ബന്ധമാണുള്ളത്. തനിക്ക് വേണ്ടി സംസാരിക്കാന്‍ വിഎം സുധീരന്‍, കെ മുരളീധരന്‍ വരുന്നു. എല്ലാവരോടും സ്‌നേഹവും സൗഹൃദവും നിലനിര്‍ത്തുന്നതുകൊണ്ടാണ്. പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് നിന്ന് തന്നെ മാറ്റാന്‍ പോകുന്നുവെന്ന ചര്‍ച്ച കൊണ്ടുവരുന്നത് തന്നെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമായി കാണുന്നില്ല. എന്നാല്‍ അങ്ങനെ ആയിക്കൂടാഴികയുമില്ല എന്ന് കെ സുധാകരന്‍ കൂട്ടിച്ചേർത്തു.