തൃശൂര്‍: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് തൃശൂര്‍ പൂരത്തിന്‍റെ വിളംബരം ഇന്ന്. പൂര വിളംബരമായി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട ഇന്ന് തുറക്കും. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവകുമാറാണ് പൂര വിളംബരം നടത്തുക. പകൽ പതിനൊന്നരയോടെ എറണാകുളം ശിവകുമാർ നെയ്തിലക്കാവിൽ അമ്മയുടെ തിടമ്പേറ്റി വടക്കുംനാഥ ക്ഷേത്രത്തിലെത്തി വണങ്ങും. പിന്നാലെ തെക്കേഗോപുര വാതിൽ തുറന്ന് നിലപാട് തറയിൽ എത്തി മൂന്നുതവണ ശംഖ് ഊതി പൂര വിളംബരം നടത്തും. ഇതോടെ പൂരചടങ്ങുകള്‍ക്ക് തുടക്കമാകും.
ഇന്നലെ സാമ്പിൾ വെടിക്കെട്ട് നടന്നതോടെ പൂരം പൊട്ടി വിരിഞ്ഞു. ഇന്ന് വൈകിട്ട് വൈദ്യപരിശോധനയ്‌ക്ക് ആനകൾ നിരക്കും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളും പൂരപ്പന്തലുകളും ദീപാലംകൃതമാവും. ചൊവ്വ രാവിലെ എട്ട് ഘടകക്ഷേത്രങ്ങളിൽ നിന്ന് ചെറുപൂരങ്ങളുടെ വരവ്. തുടർന്ന് 11.30ന് തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽ വരവ്. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. കോങ്ങാട് മധു പ്രമാണിയായി പഞ്ചവാദ്യധാരയുമുണ്ടാവും. പകൽ മൂന്നിന് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്ത് എത്തി കൊട്ടിക്കയറ്റം. പകൽ പന്ത്രണ്ടോടെ പാറമേക്കാവ് എഴുന്നള്ളിപ്പ് തുടങ്ങും. രണ്ടോടെ മേളങ്ങളുടെ മേളമായ ഇലഞ്ഞിത്തറ മേളം തുടങ്ങും. വൈകിട്ട് 5.30ന് തെക്കോട്ടിറക്കവും വർണക്കുടമാറ്റവും നടക്കും. രാത്രി പൂരത്തിനുശേഷം ബുധൻ പുലർച്ചെയാണ് വെടിക്കെട്ട്.