India

മുഹമ്മദ് ഷമിക്ക് വധഭീഷണി; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഒരു കോടി രൂപ

മുംബൈ: ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് വധഭീഷണി. ഇമെയിൽ വഴി സന്ദേശം ലഭിച്ചതായി അദ്ദേഹത്തിന്റെ സഹോദരൻ ഹസീബ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 2-3 മണിയോടെയാണ് സന്ദേശം വന്നത്. രജ്പുത് സിന്ദർ എന്ന പേരിലുള്ള ഇ-മെയിലിൽനിന്നാണ് ഭീഷണി. ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും എഫ്‌ഐ‌ആറിൽ പറയുന്നു വിഷയത്തിൽ പോലീസ് കേസെടുത്തു.

നിലവിൽ ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി കളിക്കുകയാണ് ഷമി. ഐ.പി.എല്ലിൽ ഒമ്പത് മത്സരങ്ങളിൽനിന്ന് ഷമിക്ക് ആറു വിക്കറ്റുകൾ മാത്രമാണ് നേടാനായത്. 56.17 ആണ് ശരാശരി. ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടത്തിൽ ഷമി നിർണായ പങ്കുവഹിച്ചിരുന്നു. അഞ്ചു മത്സരങ്ങളിൽനിന്ന് ഒമ്പതു വിക്കറ്റുകളാണ് താരം നേടിയത്. കഴിഞ്ഞമാസം ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനും ഇ-മെയിൽ വഴി വധഭീഷണി ലഭിച്ചിരുന്നു.

ഇ-മെയിലിൽ രണ്ടുവട്ടം സന്ദേശമെത്തിയെന്നും ഐ കില്‍ യു എന്നാണ് അതില്‍ എഴുതിയിരുന്നതെന്നും ഗംഭീര്‍ ഡല്‍ഹി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഗംഭീര്‍ പൊലീസിനെ സമീപിച്ചത്.