Business

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍ തലസ്ഥാനത്ത് വരുന്നു

തലസ്ഥാന ജില്ലയുടെ വികസനക്കുതിപ്പിന് ഊര്‍ജ്ജം പകരാന്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററായ ഗോള്‍ഡന്‍ പാലസ് പ്രവര്‍ത്തനസജ്ജമായി. മൈസ് ടൂറിസം മേഖലയില്‍ ഏറെ സാധ്യതകളുമായാണ് തിരുവനന്തപുരം നഗരത്തിനും വിഴിഞ്ഞം തുറമുഖത്തിനും തമിഴ്നാടിനും ഇടയിലായി ധനുവച്ചപുരത്ത് ഗോള്‍ഡന്‍ പാലസ് കണ്‍വെന്‍ഷന്‍ സെന്റര്‍ മെയ് 18ന് പ്രവര്‍ത്തനമാരംഭിക്കുന്നത്. 15 ഏക്കറില്‍ വ്യാപിച്ചിരിക്കുന്ന ഈ കണ്‍വെന്‍ഷന്‍ സെന്റര്‍ വിസ്തൃതിയിലും സൗകര്യങ്ങളിലും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലുതും മികച്ചതുമായിരിക്കുമെന്ന് ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് പറഞ്ഞു.

ആധുനിക സൗകര്യങ്ങളോടുകൂടിയ 12 കണ്‍വെന്‍ഷന്‍ ഹാളുകളില്‍ ഓരോന്നിലും ഒരേസമയം 5000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. കണ്‍വെന്‍ഷന്‍ സെന്ററിന്റെ അങ്കണത്തില്‍തന്നെ രണ്ട് ഹെലിപാഡുകളും സജ്ജമാക്കിയിട്ടുണ്ട്. നക്ഷത്ര നിലവാരമുള്ള 24 അതിഥി മുറികളും ആധുനികനിലവാരത്തിലുള്ള റെസ്റ്റോറന്റും ബിസിനസ് ഇവന്റുകള്‍ക്ക് ഉള്‍പ്പെടെ കൃത്യമായ സേവനം ഉറപ്പാക്കുന്നവയാണ്. ദേശീയപാതയില്‍ നിന്നും മലയോര പാതയില്‍നിന്നും ഇവിടേക്കുള്ള എളുപ്പത്തില്‍ എത്താനാകും. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമായതോടെ അന്താരാഷ്ട്ര മീറ്റിംഗുകള്‍ക്കും ഷിപ്പിംഗ് കമ്പനികള്‍ക്കുമുള്ള കോണ്‍ഫറന്‍സുകള്‍ക്കും ഗോള്‍ഡന്‍ പാലസ് വേദിയാകും.

അതിവേഗം വളരുന്ന തിരുവനന്തപുരത്ത് വിദേശ ഡെലഗേഷനുകള്‍, ആഗോള വ്യാപാര സമ്മേളനങ്ങള്‍, ദേശീയ പരിപാടികള്‍ തുടങ്ങിയവയ്ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വേദികള്‍ ആവശ്യമാണെന്ന് അന്‍വര്‍ സാദത്ത് ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനസജ്ജമായതോടെ, അതിന്റെ പരിസരത്ത് പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള കണ്‍വെന്‍ഷന്‍ കേന്ദ്രങ്ങള്‍ ആവശ്യമാണ്. ഇത് മുന്നില്‍കണ്ടാണ് ഗോള്‍ഡന്‍ പാലസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും വിവാഹങ്ങള്‍ മുതല്‍ കമ്പനി മീറ്റപ്പുകള്‍ വരെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് ഗോള്‍ഡന്‍ പാലസ് സൗകര്യമേകുമെന്നും അദ്ദേഹം പറഞ്ഞു.