കെപിസിസിയുടെ പുതിയ പ്രസിഡന്റായി ആന്റോ ആന്റണിയുടെ നിയമനം ഉടനെന്ന് സൂചന. പ്രഖ്യാപനം ഇന്നുരാത്രി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റാഞ്ചിയില്‍ നിന്നും ഡൽഹിയിൽ തിരിച്ചെത്തിയ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പാർട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നു. എഐസിസി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും നിർണായക യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കെസി വേണുഗോപാലിന്റെ ഉറച്ച പിന്തുണയും റോബര്‍ട്ട് വാധ്രയുടെ ഇടപെടലുമാണ് ആന്റോയ്ക്ക് തുണയായതെന്നാണ് അറിയുന്നത്.
ആന്റോ ആന്റണിയെ പുതിയ ചുമതലയേല്‍പ്പിക്കുന്നതിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്ന് രാഷ്ട്രീയനീരീക്ഷകര്‍ സൂചിപ്പിക്കുന്നു. കെ സുധാകരന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തെരഞ്ഞെടുപ്പുപോരാട്ടങ്ങളിലേക്ക് കടക്കാനിരിക്കെ പാര്‍ട്ടിക്ക് പുതിയ നേതൃത്വം വരുന്നതാണ് ഉചിതമെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് നടത്തിയ കൂടിയാലോചനയില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കെ സുധാകരനെ അറിയിച്ചിരുന്നു.
ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് സുധാകരന്‍ പറഞ്ഞതും ഇതിന്റെ അടിസ്ഥാനത്തിലെന്നാണ് വിലയിരുത്തല്‍. കെ സുധാകരനെതിരെ കടുത്ത എതിര്‍പ്പാണ് സംസ്ഥാനത്തുനിന്നുള്ള ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശനുള്‍പ്പടെ കേരളത്തിലെ നേതാക്കള്‍ക്കിടിയില്‍ ആഭിപ്രായ ഐക്യമുണ്ടായതോടെയാണ് സുധാകരനെ മാറ്റാമെന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തിയത്. എന്നാല്‍ സുധാകരന് അനുകൂലമായി ശശി തരൂരും കെ മുരളീധരനും പരസ്യമായി രംഗത്തെത്തിയിരുന്നു. അവരുടെ എതിര്‍പ്പിനെ മറികടന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.
STORY HIGHLIGHTS : anto-antony-to-be-kpcc-president-announcement-soon