കൊച്ചി: പാകിസ്താൻ ഭീകരവാദികളുടെ താവളത്തിന് നേരെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതിൽ അഭിമാനമെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മകൾ ആരതി. 26 പേര്‍ കൊല്ലപ്പെട്ട കശ്മീരിലെ പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് മറുപടിയായാണ് ഇന്ത്യ പാകിസ്താനില്‍ ആക്രമണം നടത്തിയത്. നമ്മളുടെ മണ്ണിൽ വന്നുകൊണ്ടാണ് അവർ ഒരു ദാക്ഷിണ്യവും കൂടാതെ നിരപരാധികളെ കൊന്നു തള്ളിയത് രാജ്യം തിരിച്ചടിച്ചതിൽ അഭിമാനമാണുള്ളത് ആരതി പറഞ്ഞു. പഹല്‍ഗാം കൂട്ടക്കൊല നടന്ന പതിനഞ്ചാം നാളാണ് ഇന്ത്യയുടെ തിരിച്ചടി. ആരതിയുടെ കണ്‍മുന്നില്‍ വച്ചാണ് ഭീകരര്‍ കൊച്ചി ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രനെ കൊലപ്പെടുത്തിയത്.
അച്ഛന്റെ നഷ്ടം നഷ്ടമായി തന്നെ തുടരുമെങ്കിലും ഇപ്പോഴത്തെ ഈ തിരിച്ചടി സന്തോഷം തരുന്ന നിമിഷമാണ്. കൃത്യമായ സമയത്താണ് ഇന്ത്യ തിരിച്ചടിച്ചത്. നമ്മള്‍ കാത്തിരുന്ന നിമിഷമാണിതെന്നും ആരതി പറഞ്ഞു. ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് അപകടം സംഭവിച്ചിട്ടില്ല എന്നതും ആശ്വാസം പകരുന്ന കാര്യമാണെന്നും ആരതി പറഞ്ഞു.
ജെയ്‌ഷെ തലവന്‍ മൌലാന മസൂദ് അസറിന്റെ താവളത്തിന് നേരെയും ആക്രമണം ഉണ്ടായി. മെഹ്മൂനയിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങളും തകര്‍ത്തു. നീതി നടപ്പാക്കിയെന്നായിരുന്നു എക്‌സിലൂടെയുള്ള സൈന്യത്തിന്റെ പ്രതികരണം. പുലര്‍ച്ചെ 1,44ന് ആണ് റഫാല്‍ വിമാനങ്ങളും, ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള തിരിച്ചടി നല്‍കിയത്. രാജ്യത്തെ ആറിടങ്ങള്‍ ആക്രമിക്കപ്പെട്ടതായി പാകിസ്താന്‍ സ്ഥിരീകരിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് രാവിലെ പത്ത് മണിക്ക് സൈന്യം വിശദീകരിക്കും. ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുഎന്നും അമേരിക്കയും ആവശ്യപ്പെട്ടു.