കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കൽ വീട്ടിൽ റമീസ് (20) ആണ് മരിച്ചത്. മലപ്പുറത്ത് നിന്ന് പതങ്കയത്ത് വെള്ളച്ചാട്ടം കാണാനെത്തിയ പത്തംഗ സംഘത്തിലുണ്ടായിരുന്ന യുവാവാണ് മരിച്ചത്. വൈകിട്ട് മൂന്നുമണിയോടെ ആണ് സംഭവം ഉണ്ടായത്.
പരപ്പനങ്ങാടിയിലെ പെട്രോൾ പമ്പ് ജീവനക്കാരനാണ്. അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയിൽ നിന്ന് പതങ്കയത്ത് എത്തിയത്.
തുടരെ മുങ്ങിമരണങ്ങൾ ഉണ്ടാകുന്ന പതങ്കയത്ത് വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്ന ആക്ഷേപം പലപ്പോഴും നാട്ടുകാർ ഉയർത്താറുണ്ട്. അപകടസാധ്യതയെ തുടർന്ന്, പുഴയിൽ വെള്ളം അധികമുള്ള കാലയളവിൽ നാരങ്ങാത്തോട് വഴി എത്തുന്നവരെ പലപ്പോഴും നാട്ടുകാർ തിരിച്ചയയ്ക്കുകയാണു പതിവ്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ വഴിയും സഞ്ചാരികൾ പതങ്കയത്ത് എത്തുന്നുണ്ട്. ആനക്കാംപൊയിൽ വഴി എത്തുന്നവരെ നിയന്ത്രിക്കുന്നതിനു മാർഗങ്ങളൊന്നും ഒരുക്കിയിട്ടില്ല. സൈൻ ബോർഡുകൾ സ്ഥാപിക്കൽ, ഫെൻസിങ്, ലൈഫ് ഗാർഡുകളെ ഏർപ്പെടുത്തൽ തുടങ്ങിയവ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.