തിരുവനന്തപുരം: സ്വാമിയെന്ന വ്യാജേന കഞ്ചാവ് കടത്താൻ ശ്രമിച്ച ബംഗാൾ സ്വദേശികൾ പിടിയിൽ. പരിമൾ മണ്ഡൽ, പഞ്ചനൻ മണ്ഡൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും നാലരക്കിലോ കഞ്ചാവ് പിടികൂടി. ബംഗാളിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന സംഘമാണ് അമരവിള എക്സൈസിന്റെ പിടിയിലായത്.
ഉച്ചയ്ക്ക് 12 മണിക്ക് നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്നാട് ബസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ബംഗാളിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. സ്വാമിമാരുടെ വേഷത്തിൽ ഉണ്ടായിരുന്ന ഇവരുടെ തുണി സഞ്ചി പരിശോധിച്ചപ്പോഴാണ് സഞ്ചിക്കുള്ളിൽ മൂന്നു കിലോ 600 ഗ്രാം ഭാരമുള്ള മുന്തിയയിനം കഞ്ചാവ് കണ്ടെത്തിയത്. ചെടി ശേഖരിച്ച് വെട്ടി നുറുക്കി ത്രെഡുകളാക്കി ഉണക്കിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിലകൂടിയ കഞ്ചാവാണെന്ന് ധരിപ്പിക്കുവാൻ വേണ്ടി സ്വാമി വേഷത്തിലുള്ളവരെയാണ് വിതരണത്തിനായി ഹോൾസെയിൽ വ്യാപാരികൾ ചുമതലപ്പെടുത്തുന്നത്. പാച്ചല്ലൂർ സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ പറഞ്ഞു.