India

ലാഹോറും കറാച്ചിയും വിരണ്ടു, ഒന്നിന് പിറകെ ഒന്നായി മിസൈലുകളും ഡ്രോണുകളും; ഇത് വിജയം കൈവരിച്ച രണ്ടാം ദിനം

പാക്കിസ്ഥാനിലേയും പാക്കധീന കാശ്മീരിലേയും ഭീകര താവളങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുകയാണെന്ന് ഡല്‍ഹിയില്‍ സര്‍വകക്ഷി യോഗത്തില്‍ കേന്ദ്ര മന്ത്രിമാര്‍ അറിയിച്ച് അധിക നേരം ആകും മുമ്പേ ഒരു വാർത്തയെത്തി. ഇന്ത്യ പാക്കിസ്ഥാന്‍റെ സൈനിക സന്നാഹങ്ങള്‍ കൂടി ലക്ഷ്യമിട്ട് ഓപ്പറേഷന്‍ വ്യാപിപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ പ്രതിരോധത്തിൽ പാക്കിസ്ഥാന്‍ നഗരങ്ങളായ ലാഹോറും കറാച്ചിയും വിരണ്ടു . മിസൈലുകളും ഡ്രാണുകളും ഒന്നിന് പിറകെ ഒന്നായി പറന്നു. ലക്ഷ്യം പാക്കിസ്ഥാന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങളായിരുന്നു.വിജയം കൈവരിച്ച രണ്ടാം​ ദിനം,ഒടുവിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രസ്താവനയെത്തി. പാക്ക് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നാം നിര്‍വീര്യമാക്കിയിയിരിക്കുന്നു.

കഴിഞ്ഞ അര്‍ദ്ധരാത്രിയില്‍ ഇന്ത്യയുടെ വടക്കന്‍, പശ്ചിമ മേഖലകലിലെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള പാക് ശ്രമങ്ങള്‍ക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയിരുന്നു.അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, അദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡിഗഢ്, നാല്‍ ഫലോജി, ഉത്തര്‍ലയ്, ഭുജ് തുടങ്ങിയിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ഒരു വിഫല ശ്രമം പാക്കിസ്ഥാന്‍ നടത്തിയിരുന്നു. 15 കേന്ദ്രങ്ങളെയായിരുന്നു പാക്കിസ്ഥാന്‍ ലക്ഷ്യം വെച്ചത്. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ നീക്കം മിന്നല്‍ വേഗത്തില്‍ തിരിച്ചറിഞ്ഞ് ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രതികരിച്ചു. പാക്ക് മിസൈലുകളും ലഭ്യം കാണും മുമ്പ് ആകാശത്തു വെച്ച് തന്നെ എരിഞ്ഞൊടുങ്ങി. ഇന്ത്യയുടെ മിസൈല്‍ വേധ സംവിധാനങ്ങള്‍ ഞൊടിയിടയില്‍ പ്രവര്‍ത്തന സജ്ജമായി.

സുദര്‍ശന്‍ ചക്ര എന്ന് പേരിട്ടു വിളിക്കുന്ന ഇന്ത്യന്‍ വ്യോമന സേനയുടെ S 400 മിസൈല്‍ കവച സംവിധാനമാണ് പാക്ക് നീക്കം നിഷ്ഫലമാക്കിയത്. പാക്കിസ്ഥാന്‍റെ പാളിയ ആക്രമണത്തിന്‍റെ തെളിവായി വിവിധയിടങ്ങളില്‍ നിന്ന് ഇതിന്‍റെ അവശിഷ്‌ടങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇതിനുള്ള തിരിച്ചടി വൈകിയില്ല.പാകിസ്ഥാന്‍റെ ലാഹോറിലും മറ്റ് വിവിധിയിടങ്ങളിലുമുണ്ടായിരുന്ന വ്യോമപ്രതിരോധ, റഡാര്‍ സംവിധാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തുവെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.നിരവധി കേന്ദ്രങ്ങളില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ലക്ഷ്യം വെച്ചുവെന്നല്ലാതെ ഏതൊക്കെ നഗരങ്ങളില്‍ എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നില്ല.ലാഹോറിനും കറാച്ചിക്കും പുറകേ റാവല്‍ പിണ്ടിയിലും ഇന്ത്യന്‍ പ്രഹരമേറ്റ് പാക്കിസ്ഥാന്‍ വിറകൊണ്ടുവെന്ന് പ്രാദേശിക മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലാഹോറില്‍ പാക്കിസ്ഥാന്‍റെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തെന്ന് സ്ഥിരീകരണവും ഇന്ത്യന്‍ പ്രതിരോധ വകുപ്പ് നല്‍കി.