മലപ്പുറം: നിപയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന നിർദ്ദേശവുമായി ആരോഗ്യ മന്ത്രി വീണ ജോർജ്. 42കാരിയായ വളാഞ്ചേരി സ്വദേശിനിക്കാണ് നിപ ബാധയെന്നും ഇന്നലെ നിപ സംശയിച്ചതോടെ നിപ ചികിത്സ ആരംഭിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
മോനോക്ലോണ ആന്റിബോഡി രോഗിക്ക് നൽകാൻ തീരുമാനിച്ചു. വളാഞ്ചേരി നഗരസഭ രണ്ടാം വാർഡിൽ 3 കിലോമീറ്റർ ചുറ്റളവിൽ കോൺടൈൻമെന്റ് സോൺ ആയി പ്രഖ്യാപിക്കും. ഇത് ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഹൈ റിസ്ക് ആയ 7 പേരുടെ സാമ്പിളുകൾ പരിശോധിച്ചിരുന്നു. എന്നാൽ ആദ്യഘട്ട പരിശോധനയിൽ എല്ലാവരും നെഗറ്റീവ് ആണ്. പ്രദേശത്തെ ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗി വീട്ടിൽ നിന്ന് അധികം പുറത്തോട്ട് പോയിട്ടില്ല . വളാഞ്ചേരി നഗരസഭയിൽ ഫീവർ സർവലൈൻസ് നടത്തും. രോഗ പ്രതിരോധത്തിനായി 25 കമ്മിറ്റികൾ രൂപീകരിച്ചു. രോഗ പകർച്ച ഇല്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണെന്നും മന്ത്രി പറഞ്ഞു. എന്റെ കേരളം മേളയിൽ എത്തുന്നവർ മാസ്കും സാമൂഹിക അകലവും പാലിക്കണമെന്നും വീണ ജോർജ് പറഞ്ഞു.