ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭാഗത്ത് നിന്നും വീണ്ടും പ്രകോപനം. ജമ്മു കശ്മീർ ലക്ഷ്യമിട്ട് എത്തിയ പാകിസ്താന്റെ ഡ്രോണുകൾ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായി വിവരം. പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയിരുന്നു.
ജമ്മു വിമാനത്താവളത്തിനോട് ചേർന്നാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച സന്ധ്യയോടെയാണ് ആക്രമണശ്രമം ഉണ്ടായത്. തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി. സ്ഫോടനശബ്ദങ്ങള്‍ക്ക് മുന്നോടിയായി കുപ് വാരയില്‍ എയര്‍ സൈറനുകള്‍ മുഴങ്ങി. ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ് ഡ്രോണുകള്‍ എത്തിയത്. ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്ക് ഈ ഡ്രോണുകളെ പൂര്‍ണമായും വെടിവെച്ചിടാന്‍ സാധിച്ചതായാണ് ലഭ്യമായ വിവരം. ഉയര്‍ന്ന ശബ്ദത്തിലുള്ള സ്ഫോടനങ്ങള്‍ ബോംബിങ്, ഷെല്ലിങ്, മിസൈല്‍ സ്ട്രൈക്കിങ് എന്നിവയുടേതാകാമെന്നാണ് സൂചന.
പാകിസ്താന്‍ അയച്ച എട്ട് മിസൈലുകളും വെടിവെച്ചിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ ഷെല്ലാക്രമണവും നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുപ്‌വാരയിലാണ് ഷെല്ലാക്രമണം റിപ്പോര്‍ട്ട് ചെയ്തതത്. ജമ്മുകശ്മീരിന് പുറമെ പഞ്ചാബിലും വ്യോമാക്രമണ ശ്രമമുണ്ടായി. ജമ്മുവിന് പുറമെ പഞ്ചാബിലും രാജസ്ഥാനിലും വ്യോമാക്രമണ മുന്നറിയിപ്പും ബ്ലാക്ക് ഔട്ടും ഉണ്ടായി. സാംബ, അഖ്‌നൂര്‍, രജൗരി, റിയാസി എന്നിവടങ്ങില്‍ കനത്ത ഷെല്ലിങ് നടക്കുന്നുണ്ട്.
ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഉധംപുര്‍, ജമ്മു, അഖ്‌നൂര്‍, പത്താന്‍കോട്ട് എന്നിവിടങ്ങളിലേക്കാണ് പാകിസ്താന്റെ വന്‍തോതില്‍ ഡ്രോണുകളെത്തി. ഇവയെ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ചിട്ടു.