India

ഇന്ത്യയിലേക്ക് പറന്ന് പാക് ഡ്രോൺ, ചെറുത്ത് സെെന്യം; വീഡിയോ പുറത്തുവിട്ട് ഇന്ത്യൻ സേന

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിൽ ആക്രമണം ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം തകർക്കുന്ന ദൃശ്യം പുറത്ത്. ഇന്ത്യൻ ആർമി തന്നെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യങ്ങളിൽ ഒരു ഡ്രോൺ പറന്നുവരുന്നതും, ഇന്ത്യൻ സൈന്യം കൃത്യമായി ആ ഡ്രോണിനെ ലക്ഷ്യം വെക്കുന്നതും കാണാം.

വ്യാഴാഴ്ച രാത്രി പാകിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തിയിൽ ഡ്രോണുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘിച്ചെന്നും സേന എക്സിൽ കുറിച്ചു. ഡ്രോൺ ആക്രമണങ്ങൾ ഫലപ്രദമായി പരാജയപ്പെടുത്തി. വെടിനിർത്തൽ ലംഘനങ്ങൾക്ക് ഉചിതമായ മറുപടി നൽകി എന്നും സേന കൂട്ടിച്ചേർത്തു.

ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പാകിസ്ഥാൻ ഡ്രോണിനെ വീഴ്ത്തുന്നതിന്റെ ഒരു ചെറിയ വീഡിയോയും സൈന്യം പങ്കിട്ടു. ഇനിയും ഇത്തരത്തിലുള്ള എല്ലാ ആക്രമണങ്ങളെയും ചെറുക്കുമെന്നും രാജ്യത്തിന്റെ സുരക്ഷയിലും പരമാധികാരത്തിലും വിട്ടുവീഴ്ചയില്ലെന്നും സൈന്യം അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി മുതലാണ് പാകിസ്താൻ ഇന്ത്യക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടത്. ഇവയെയെല്ലാം ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തിരുന്നു. പാകിസ്താന്റെ എട്ട് മിസൈലുകളാണ് ഇന്ത്യ തകർത്തത്. ജമ്മു, ഉദംപൂർ, അഖ്‌നൂർ, പത്താൻകോട്ട്, ഗുരുദാസ്പൂർ, ജയ്സാൽമീർ തുടങ്ങിയ സ്ഥലങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങളിലും ആക്രമണമുണ്ടായിരുന്നു. തുടർന്ന് അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിലെ ലാഹോറിലും ഇസ്ലാമാബാദിലും ആക്രമണം നടത്തിയിരുന്നു.

തുടർന്ന് രാത്രി തന്നെ ദില്ലിയിൽ തിരക്കിട്ട കൂടിയാലോചനകൾ നടന്നിരുന്നു. ഉറിയിൽ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പാകിസ്ഥാനെതിരെ കടല്‍മാര്‍ഗവും നീക്കങ്ങള്‍ നടത്താന്‍ ഇന്ത്യ ഒരുങ്ങുന്നുവീണാണ് റിപ്പോർട്ടുകൾ. അറബിക്കടലിൽ നാവികസേന നീക്കം തുടങ്ങിയെന്നാണ് സൂചന. പാകിസ്ഥാനിലെ കറാച്ചി, ഒർമാര തുറമുഖങ്ങളിൽ ഐഎൻഎസ് വിക്രാന്ത് എത്തിച്ചേര്‍ന്നു. മിസെെലുകള്‍ വര്‍ഷിച്ചതായും റിപ്പോര്‍‌ട്ട്.

പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയത്. ബഹാവൽപൂർ ഉൾപ്പെടെ ഒമ്പത് ഭീകര ക്യാമ്പുകളെയായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഇന്ത്യൻ സായുധ സേന ലക്ഷ്യമിട്ടത്.