പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തുന്ന ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിറച്ച് പ്രതിരോധത്തിലാവുമ്പോഴും ഇന്ത്യക്കെതിരായ വ്യാജ വാർത്ത അവസാനിപ്പിക്കാതെ പാകിസ്ഥാൻ. ഗുജറാത്തിലെ ഹാസിറ തുറമുഖം ആക്രമിച്ചെന്ന പേരില്‍ കഴിഞ്ഞദിവസം മുതൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) യുടെ ഫാക്ട് ചെക് വിഭാഗം അറിയിച്ചു.
2021 ജൂലൈ 7ന് നടന്ന ഓയില്‍ ടാങ്കര്‍ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളാണ് തങ്ങള്‍ ആക്രമിച്ച് തകര്‍ത്തത് എന്ന അവകാശവാദത്തോടെ പാകിസ്ഥാന്‍ പ്രചരിപ്പിക്കുന്നത്. ലിങ്ക് ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടാണ് പിഐബിയുടെ ട്വീറ്റ്. ഈ വീഡിയോ പങ്കുവയ്ക്കരുതെന്നും പിഐബി നിര്‍ദേശിച്ചു.
അതേസമയം ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പറഞ്ഞു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന് ഉള്‍പ്പെടെയുള്ള വ്യാജ പ്രചാരണങ്ങളുടെ വാസ്തവവും പ്രസ് ഇന്‍ഫന്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക് വിഭാഗം പുറത്തുവിട്ടു. വിമാനത്താവളങ്ങള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ട്വീറ്റിലൂടെ പിഐബി അറിയിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
പാക്കിസ്ഥാന്റെ പ്രകോപനങ്ങളുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രതയും പരിശോധനകളും ശക്തമാക്കിയിട്ടുണ്ട് എന്നത് മാത്രമാണ് വസ്തുത. സുരക്ഷിത യാത്ര ഉറപ്പുവരുത്താനും പരിശോധനകള്‍ പൂര്‍ത്തിയാക്കി സമയബന്ധിതമായി യാത്രകള്‍ ആരംഭിക്കാനുമായി യാത്രക്കാരോട് വിമാനം പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത് 3 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.