വ്യോമാക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്ത് ചണ്ഡീഗഡിൽ സുരക്ഷ കർശനമാക്കി. പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായി നഗരത്തിൽ എയർ സൈറൺ മുഴക്കി. പ്രദേശവാസികൾ വീടിന് പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകി. ചണ്ഡീഗഡിൽ പാകിസ്ഥാൻ ആക്രമണത്തിന് ശ്രമിക്കുന്നുവെന്ന് വിവരത്തെ തുടർന്നാണ് സുരക്ഷ കർശനമാക്കിയത്. ഇന്ത്യൻ സൈന്യത്തിന്റെ തന്ത്ര പ്രധാനമായ മേഖലയാണ് ചണ്ഡീഗഡ്.
അതേസമയം കഴിഞ്ഞ ദിവസം രാത്രി പാക് പട്ടാളം ജമ്മുകശ്മീരിൽ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഡ്രോണുകൾ ആകാശത്ത് വെച്ചുതന്നെ ഇന്ത്യൻ സൈന്യം നീർവീര്യമാക്കി. പാക് ഡ്രോൺ ആക്രമണത്തിൽ ആളപായം ഇല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ പലയിടത്തും പാകിസ്ഥാൻ ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടെന്നും ഇന്ത്യൻ സൈന്യം അവയെ നിർവീര്യമാക്കിയെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
പാക് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കശ്മീരിൽ പൂർണമായി ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തി. ശ്രീനഗർ വിമാനത്താവളം പൂർണമായി സൈന്യം ഏറ്റെടുത്തു. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളും ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തി.