തോൽവിയിൽ നിന്ന് വിജയത്തിലേക്കുള്ള യാത്രയിലാണ് അനിൽ അംബാനിയും റിലയൻസ് പവറും. ഇക്കഴിഞ്ഞ 2025 മാർച്ച് പാദത്തിൽ 126 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. 2024 മാർച്ച് 31ന് അവസാനിച്ച പാദത്തിൽ 397.56 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഇത്തരത്തിൽ ഒരു വർഷം കൊണ്ട് നഷ്ടങ്ങൾ നികത്താനും, ലാഭത്തിലേക്ക് കയറാനും സാധിച്ചത് റിലയൻസ് പവറിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നു. വെള്ളിയാഴ്ച്ചയാണ് കമ്പനി മാർച്ച് പാദഫലങ്ങൾ പ്രഖ്യാപിച്ചത്. പവർ പ്രൊജക്ടുകൾ ഏറ്റെടുത്ത് നടപ്പാക്കുന്ന കമ്പനിയാണിത്
അതേ സമയം സമാന കാലയളവിൽ കമ്പനിയുടെ ആകെ വരുമാനം 2,193.85 കോടി രൂപയിൽ നിന്ന് 2,066 കോടിയായി ചെറിയ താഴ്ച്ച നേരിട്ടിട്ടുമുണ്ട്. എന്നാൽ ഇതേ കാലയളവിൽ ആകെ ചിലവ് 2,615.15 കോടി രൂപയിൽ നിന്ന് 1,998.49 കോടി രൂപയായി (Under review) താഴ്ത്തി നിർത്താൻ കമ്പനിക്ക് സാധിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 2,947.83 കോടി രൂപയാണ്.
2023-24 സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് 2,068.38 കോടിയുടെ നഷ്ടമാണ് ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 5,338 കോടി രൂപയുടെ കടബാധ്യതകൾ തീർക്കാൻ സാധിച്ചതും റിലയൻസ് പവറിന് നേട്ടമായി മാറി. ഇത്തരത്തിൽ 12 മാസത്തെ മെച്യൂരിറ്റി റീപേയ്മെന്റ് അടക്കം നടത്തിയിട്ടുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ഡെറ്റ്-ടു-ഇക്വിറ്റി അനുപാതം 1.61:1 എന്ന തോതിലായിരുന്നത്, 2025 സാമ്പത്തിക വർഷത്തിൽ 0.88:1 എന്ന നിലയിലേക്ക് കുറയ്ക്കാനും സാധിച്ചിട്ടുണ്ട്.
റിലയൻസ് പവറിന്റെ ഇപ്പോഴത്തെ ഓപ്പറേറ്റിങ് പോർട്ഫോളിയോ 5,305 മെഗാവാട്ടിന്റേതാണ്. ഇതിൽ ലോകത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് കോൾ പവർ പ്ലാന്റായ സാസൻ പവറിന്റെ 3,960 മെഗാവാട്ട് ശേഷിയും ഉൾപ്പെടും. കഴിഞ്ഞ ഏഴ് വർഷമായി ഇന്ത്യയിലെ മികച്ച ഓപ്പറേറ്റിങ് പവർ പ്ലാന്റായി ഖ്യാതി നേടിയത് സാസൻ പവർ പ്ലാന്റാണ്.
റിലയൻസ് പവറിന്റെ പ്രമോട്ടർ കമ്പനിയും, കൺട്രോളർ ഷെയർ ഹോൾഡറും റിലയൻസ് ഇൻഫ്രാസ്ട്രക്ചറാണ്. അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഗ്രൂപ്പിലെ പ്രമുഖ കമ്പനി കൂടിയാണിത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച, വാരാന്ത്യത്തിൽ വ്യാപാരം അവസാനിക്കുമ്പോൾ റിലയൻസ് പവർ ഓഹരി വില 1.01% ഉയർന്ന് 38.65 രൂപയിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്