വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍. ജമ്മുവില്‍ ഷെല്ലാക്രമണം തുടരുന്നു. ജമ്മുവിന് പുറമേ അഖ്‌നൂര്‍, രജൗരി, ആര്‍എസ്പുര, ബാരാമുള്ള, പൊഖ്‌റാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം കേള്‍ക്കുന്നതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു. നിലവില്‍ വിവിധ സ്ഥലങ്ങളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാകിസ്താനുമായുള്ള വെടിനിര്‍ത്തല്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു പ്രാബല്യത്തില്‍ വന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് തീരുമാനമായത്.
പാകിസ്താനിലെ സൈനിക ഓപ്പറേഷന്റെ ഡയറക്ടര്‍ ജനറല്‍ (ഡിജിഎംഒ-ഡയറക്ടേര്‍സ് ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ്) ഇന്ന് ഉച്ചയ്ക്ക് 3.35ന് ഇന്ത്യയിലെ ഡിജിഎംഒയെ വിളിക്കുകയും ഇന്ത്യന്‍ സമയം 5 മണിയോടെ കര, വായു, കടല്‍ മാര്‍ഗമുള്ള വെടിവെപ്പും സൈനിക നടപടികളും നിര്‍ത്തിവെക്കുമെന്ന് ഇരു ഭാഗങ്ങളും സമ്മതിക്കുകയുമായിരുന്നു. മെയ് 12ന് (തിങ്കള്‍) 12 മണിക്ക് ഡിജിഎംഒയുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചിരിക്കുന്നത്.
STORY HIGHLIGHTS : pak-drone-attacks-in-jammu-pathankot-udhampur