ദിവസങ്ങൾ നീണ്ട ഇന്ത്യ പാക്ക് സംഘർഷത്തിന് അയവ് വന്നിരിക്കുകയാണെങ്കിലും നയതന്ത്ര നടപടിയ്ക്ക് ഇന്ത്യ മാറ്റമൊന്നും വരുത്തിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷം ഏറ്റവും കൂടുതൽ ബാധിച്ചത് പാക്കിസ്താനെയാണ്. സാമ്പത്തീക ബുദ്ധിമുട്ടും ആഭ്യന്തര കാലപവുംകൂടി ആയപ്പോൾ പാക്കിസ്ഥാൻ തികച്ചും പ്രതിരോധത്തിലായി. ഇപ്പോഴിതാ ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ ഇന്ത്യ തുറന്നിരിക്കുകയാണ്. 12 ഷട്ടറുകൾ തുറന്നതായാണ് റിപ്പോർട്ട്. സലാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ചെനാബ് നദിക്ക് കുറുകെ റിയാസിയിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് മഴ ശക്തമായിരുന്നു. അതുകൊണ്ടാണ് ഡാമിന്‍റെ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടിവന്നത് എന്നാണ് റിപ്പോർട്ട്. വെള്ളം കുത്തിയൊഴുകി തുടങ്ങിയതോടെ പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയ സാധ്യതയുണ്ട്. നേരത്തെ ഉറി ഡാമുകളുടെ ഷട്ടറുകളും ഇന്ത്യ ഒരു മുന്നറിയിപ്പും ഇല്ലാതെ തുറന്നിരുന്നു. സിന്ധു നദീ ജല കരാർ മരവിപ്പിച്ചതിന് ശേഷം ഇന്ത്യ മേഖലയിൽ തുറന്നുവിടുന്ന രണ്ടാമത്തെ ഡാം ആണ് സലാൽ.
കഴിഞ്ഞ ആഴ്ച പാകിസ്താന് ഒരു മുന്നറിയിപ്പും നൽകാതെ സലാൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ത്യ അടച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ – പാക് ബന്ധം രൂക്ഷമായതോടെ ഭീകരവാദത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനുമായുള്ള സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയിരുന്നു. വെടിനിർത്തൽ ധാരണ ആയെങ്കിലും സിന്ധുനദി ജല കരാർ റദാക്കിയത് പുനപരിശോധിക്കില്ലെന്ന് രാജ്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ വെള്ളം ഇന്ത്യയ്ക്ക് മാത്രമെന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്തത്. മാത്രമല്ല പാകിസ്താന് കനത്ത തിരിച്ചടിയായി സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യൻ നടപടിയിൽ ഇടപെടാനില്ലെന്ന് ലോകബാങ്കും നിലപാടെടുത്തിരുന്നു. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര പ്രശ്നത്തിൽ ഇടപെടില്ലെന്ന് ലോകബാങ്ക് പ്രസിഡന്‍റ് അജയ് ബംഗയാണ് അറിയിച്ചത്.