പാകിസ്താനിലെ ഒൻപത് ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം. വെടിനിർത്തൽ ധാരണയ്ക്ക് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് സ്ഥിരീകരണം. ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, എയർമാർഷൽ എ.കെ.ഭാരതി, വൈസ് അഡ്മിറൽ എ.എൻ.പ്രമോദ് തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തിനുള്ള ശക്തമായ മറുപടിയെന്ന് ലഫ്. ജനറൽ രാജീവ് ഗായ് പറഞ്ഞു. ഭീകരതയുടെ ആസൂത്രകരെ ശിക്ഷിക്കുകയും അവരുടെ ഭീകര അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും ചെയ്യുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ സിന്ദൂർ വിഭാവനം ചെയ്തതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നൽകിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനം ആരംഭിച്ചത്.
ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടത്. പല ഭീകരർക്കും പരിശീലനം നൽകിയ കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞു തകർത്തു. അജ്മൽ കസബ് ഉൾപ്പടെയുള്ളവർക്ക് പരിശീലനം നൽകിയ ക്യാമ്പുകൾ തകർത്തു. ഒൻപത് ഭീകര ക്യാമ്പുകൾ തകർത്തു. 100 ഓളം ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ കൊടുംഭീകരരും ഉൾപ്പെടുന്നു. വ്യോമസേന ഇതിൽ പ്രത്യേക പങ്കുവഹിച്ചു. നാവിക സേനയും ഭാഗമായി – അദ്ദേഹം വ്യക്തമാക്കി. ഐസി-814 വിമാനത്തിന്റെ ഹൈജാക്കർമാരും, പുൽവാമയിൽ ആക്രമണം നടത്തിയവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്നും രാജീവ് രാജീവ് ഗായ് വ്യക്തമാക്കി.ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ യൂസഫ് അസ്ഹർ, അബ്ദുൾ മാലിക് റൗഫ്, മുദാസിർ അഹമ്മദ് തുടങ്ങിയ കൊടും ഭീകരർ ഉൾപ്പടെ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടുവെന്ന് എയർ മാർഷൽ എകെ ഭാരതി പറഞ്ഞു. ലക്ഷ്യങ്ങൾ വളരെ ശ്രദ്ധാപൂർവമാണ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹവൽപൂർ, മുരിദ്‌ഗെ ഉൾപ്പടെയുള്ള ഭീകരക്യാമ്പുകൾ തകർത്തതിന്റെ ദൃശ്യങ്ങളും പ്രദർശിപ്പിച്ചു. ഈ രണ്ടു ക്യാമ്പുകൾ തകർക്കുക ആയിരുന്നു വ്യോമസേനയുടെ ലക്ഷ്യം. ഭീകര ക്യാമ്പുകൾ മാത്രമാണ് തകർത്തത്. പാകിസ്താൻ സൈന്യത്തിന്റെയോ, ആളുകളുടെയോ കെട്ടിടങ്ങൾ തകർത്തിട്ടില്ല – അദ്ദേഹം വ്യക്തമാക്കി. തങ്ങൾ ലക്ഷ്യമിട്ടത് തീവ്രവാദികളെയെന്നും പാകിസ്താൻ ലക്ഷ്യമിട്ടത് സാധാരണക്കാരെയും സൈനിക കേന്ദ്രങ്ങളെയുമെന്നും സൈന്യം വ്യക്തമാക്കി. തങ്ങളുടെ പോരാട്ടം തീവ്രവാദികൾക്കെതിരെയെന്നും പറഞ്ഞു.ഇന്ത്യൻ പ്രഹരത്തിൽ ഒൻപത് പാക് വ്യോമതാവളങ്ങൾ തകർന്നുവെന്നും സൈന്യം വ്യക്തമാക്കി. പർസൂർ എയർ ഡിഫൻസ് റഡാർ, ചുനിയാൻ എയർ ഡിഫൻസ് റഡാർ, ആരിഫ് വാല എയർ ഡിഫൻസ് , റഡാർ, സർഗോധ എയർ ഫീൽഡ്, റഹീം യാർ ഖാൻ എയർ ഫീൽഡ്, ചക് ലാല എയർ ഫീൽഡ്, സക്കർ എയർ ഫീൽഡ്, ഭൊലാരി എയർ ഫീൽഡ്, ജക്കോബാബാദ് എയർ ഫീൽഡ് എന്നിവയാണ് തകർത്തതെന്നും വ്യക്തമാക്കി.
പഹൽഗാം ആക്രമണത്തിന് പിന്നാലെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്ന് നാവിക സേന വ്യക്തമാക്കി. കറാച്ചി അടക്കം ലക്ഷ്യമിട്ടിരുന്നു. പാകിസ്താൻ യൂണിറ്റുകളുടെ ലൊക്കേഷനും നീക്കവും അടക്കം നിരീക്ഷിക്കുന്നുണ്ടായിരുന്നു. പാക് ഡിജിഎംഒ തന്നെ വിളിച്ചിരുന്നു. ഇന്നും പ്രകോപനം തുടർന്നാൽ സേന കമാൻഡർമാർക്ക് തിരിച്ചടിക്കാൻ പൂർണ സ്വാതത്ര്യം നൽകിയിട്ടുണ്ട്. തുടർ ചർച്ചകൾ നാളെ നടക്കും – സൈന്യം വ്യക്തമാക്കി. ഇനി പ്രകോപനം ഉണ്ടായാൽ തിരിച്ചടി കനത്തതായിരിക്കുമെന്നും ഇക്കാര്യം പാക്‌സ്താനെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.