കൊൽക്കത്ത: പഞ്ചാബിലെ ഫിറോസ്പൂരിൽ അബദ്ധത്തിൽ അതിർത്തി കടന്ന ബി.എസ്.എഫ് കോൺസ്റ്റബിൾ പൂർണം കുമാർ സാഹുവിന്റെ മോചനം ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹായം തേടി ഭാര്യ രജനി. മമത ബാനർജിയുമായി രജനി കൂടിക്കാഴ്ച നടത്തുകയും പാകിസ്താൻ പട്ടാളം കസ്റ്റഡിയിലെടുത്ത പൂർണം കുമാർ സാഹുവിന്റെ മോചനത്തിന് ആവശ്യമായ ഇടപെടൽ നടത്താൻ അപേക്ഷിക്കുകയും ചെയ്തു.
പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിൽ നിയമിതനായ സാഹു ഏപ്രിൽ 23ന് അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടക്കുകയും തുടർന്ന് പാകിസ്ഥാൻ പട്ടാളം കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.’മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്താൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. അവർ മുഖ്യമന്ത്രിയും ശക്തയായ നേതാവുമാണ്, അതിനാൽ അവരുടെ ഇടപെടൽ മോചനം വേഗത്തിലാക്കാൻ സഹായിക്കുമെന്ന്’ രജനി മാധ്യമങ്ങളോട് പറഞ്ഞു. കര, വ്യോമ, നാവിക മേഖലകളിലെ എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും നിർത്തലാക്കാൻ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ധാരണയെത്തുടർന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും എന്നാൽ കാര്യമായ പുരോഗതിയൊന്നും ലഭിച്ചില്ലെന്നും രജനി കൂട്ടിച്ചേർത്തു.
ഇന്നലെ ബി.എസ്.എഫിലെ മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ച് വിഷയം ഗൗരവപരമായി പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. സ്ഥിതി മെച്ചപ്പെട്ടവരികയാണ്. അദ്ദേഹത്തിൻറെ മോചനത്തിനായി സമ്മർദ്ദം ചെലുത്തേണ്ട ശെരിയായ സമയമാണിതെന്ന് മമത ബാനർജി പറഞ്ഞു. പശ്ചിമ ബംഗാളിലെ ഹുഗ്ലി സ്വദേശിയാണ് കസ്റ്റഡിയിലായ പൂർണം കുമാർ സാഹു.