ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന്‍റെ ചൈനീസ് മിസൈലുകൾ ലക്ഷ്യം കണ്ടില്ല. ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനം ഫലപ്രദമായി ചെറുത്തു. ‘തീവ്രവാദ കേന്ദ്രങ്ങൾക്കെതിരെ മാത്രമാണ് ഇന്ത്യ ആക്രമിച്ചത്. എന്നാൽ ഈ ആക്രമണത്തെ പാക്കിസ്ഥാൻ അവരുടെ ആക്രമണമായി ഏറ്റെടുത്തു. അവർക്കുണ്ടായ നഷ്ടങ്ങൾക്ക് ഇക്കാരണത്താൽ അവരാണ് ഉത്തരവാദി’– എ.കെ.ഭാരതി വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ വിവരങ്ങൾ വിശദീകരിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ സംയുക്ത വാർത്താസമ്മേളനം തുടങ്ങി. എയർമാർഷൽ എ.കെ.ഭാരതി, ഡയറക്ടർ ജനറൽ മിലിറ്ററി ഓപ്പറേഷൻസ് ലഫ്.ജന.രാജീവ് ഖായ്, നേവി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എ.എൻ.പ്രമോദ്, മേജർ ജനറൽ എസ്.എസ്.ശാർദ –എഡിജി സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം പാക്കിസ്ഥാനിൽനിന്നു വന്ന ആക്രമണം തകർത്തു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ശക്തമാണ്. ചൈനാ നിർമിത പിഎൽ –15 എയർ ടു എയർ മിസൈൽ അടക്കം പാക്കിസ്ഥാൻ പ്രയോഗിച്ചു. പക്ഷേ അതിനു ലക്ഷ്യം കാണാനായില്ല. ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനം ഫലപ്രദമായി ചെറുത്തു. പാക്കിസ്ഥാന്‍ ഉപയോഗിച്ച ആയുധങ്ങളുടെ ദൃശ്യങ്ങൾ സേന പുറത്തുവിട്ടു. പാക്കിസ്ഥാനിൽ ഇന്ത്യ ലക്ഷ്യം വച്ച പ്രദേശങ്ങളുടെ വിഡിയോകളും വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.