ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത് ഭീകരതക്കെതിരെയുള്ള പോരാട്ടമായിരുന്നു എന്നും എന്നാൽ പാകിസ്ഥാൻ സൈന്യം ഭീകരരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥർ പ്രതിരോധ സേനയുടെ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാകിസ്ഥാന്‍റെ ആക്രമണങ്ങളെ ചെറുക്കാൻ മൾട്ടി ലയർ പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ ഉപയോഗിച്ചതെന്നും സൈന്യം വ്യക്തമാക്കി. ഇന്ത്യ ആകാശ് മിസൈൽ അടക്കമുള്ളവ പ്രതിരോധത്തിനായി ഉപയോഗിച്ചു. കറാച്ചി വ്യോമ താവളം അടക്കമുള്ള തന്ത്ര പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായും സൈന്യം വ്യക്തമാക്കി. പാകിസ്ഥാൻ വ്യോമ തവളങ്ങൾ തകർക്കുന്ന ദൃശ്യങ്ങളും വാർത്താ സമ്മേളനത്തിൽ പങ്കുവെച്ചു.
ചൈനീസ് നിർമിത പിഎൽ 15 മിസൈലുകൾ, അതിദൂര മിസൈലുകൾ എന്നിവയും പാകിസ്ഥാൻ ഉപയോഗിച്ചെന്നും ഇവയെല്ലാം ഇന്ത്യ തകർത്തെന്നും സൈന്യം തെളിവുകൾ അടക്കം വിശദീകരിച്ചു. പാകിസ്ഥാന്‍റെ തുർക്കി നിർമിത ഡ്രോണുകളും തകർത്തു. പുതിയതും പഴയതുമായി വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇതിനായി ഉപയോഗിച്ചു. ഇന്ത്യയുടെ ഫയർ വാൾ തകർക്കാൻ പാകിസ്ഥാൻ കഴിഞ്ഞില്ല. ആകാശത്ത് വ്യോമസേന പ്രതിരോധ മതിൽ തീർത്തെന്നും ഇത് ഭേദിക്കാൻ പാക് ആക്രമണങ്ങൾക്കായില്ല എന്നും സൈന്യം പറഞ്ഞു.
നമ്മുടെ എല്ലാ സൈനിക താവളങ്ങളും വ്യോമതാവളങ്ങളും പൂര്‍ണ്ണമായും സുരക്ഷിതമാണ്. ഭാവിയിൽ ഭീഷണികളുണ്ടായാൽ നേരിടാൻ ഇന്ത്യയുടെ എല്ലാ സൈനിക ബേസുകളും പൂർണ സജ്ജമാണെന്നും സൈന്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.