News

നന്തന്‍കോട് കൂട്ടക്കൊലപാതക കേസ്: കൊലയ്ക്ക് പിന്നില്‍ പ്രതിക്ക് വീട്ടുകാരോടുളള വൈരാഗ്യമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ദിലീപ് സത്യന്‍

തിരുവനന്തപുരം : നന്തന്‍കോട് കൂട്ട കൊലയ്ക്ക് പിന്നില്‍ പ്രതിക്ക് വീട്ടുകാരോടുളള വൈരാഗ്യമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ദിലീപ് സത്യന്‍. പ്രതിയെ അറസ്റ്റ് ചെയ്ത് ഒരാഴ്ച വരെ പ്രശ്‌നമില്ലായിരുന്നു. പിന്നീടാണ് സഹതടവുകാരെ ആക്രമിക്കുന്നതും ചികിത്സക്കായി പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേദലിനെ ചികിത്സിച്ച ഡോക്ടറോട് പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഡോക്ടര്‍ നല്‍കിയ മൊഴിയില്‍ പ്രതി തന്നെ കുറ്റം സമ്മതിച്ചതായും പറയുന്നുണ്ട്. കേദലിന് അച്ഛനോട് വൈരാഗ്യമുണ്ടെന്നും ഡോക്ടറോട് പറഞ്ഞിരുന്നു. അതേസമയം വീട്ടിലുളളവരോട് പോലും സംസാരിക്കുന്നത് ഫോണിലൂടെ മാത്രമാണെന്ന് ഇലക്ട്രോണിക് തെളിവുകള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി. ഭക്ഷണം കഴിച്ചോയെന്ന് ചോദിക്കുന്നത് പോലും മെസേജിലൂടെയാണ്. കുടുംബാംഗങ്ങള്‍ തമ്മില്‍ അടുപ്പമില്ലാത്ത സാഹചര്യം ഇതിലുണ്ടെന്നും ദിലീപ് സത്യന്‍ വ്യക്തമാക്കി.

നന്തന്‍കോട് കൂട്ടകൊലപാതകത്തില്‍ ഏക പ്രതി കേഡല്‍ ജീന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി വിധി പറഞ്ഞു. അതേസമയം ശിക്ഷാവിധിയില്‍ വാദം നാളെ കേള്‍ക്കും. കൊലപാതകം നടന്ന് 8 വര്‍ഷത്തിന് ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്. കേദലിന്റെ അച്ഛന്‍ രാജാ തങ്കം, അമ്മ ജീന്‍ പത്മ, സഹോദരി കരോളിന്‍, ബന്ധു ലളിത എന്നിവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.

2017 ഏപ്രില്‍ 9 നാണ് ക്ലിഫ് ഹൗസിന് സമീപമുളള വീട്ടില്‍ നാടിനെ നടുക്കിയ കൂട്ട കൊലപാതകം നടന്നത്. മൂന്നുപേരുടെ മൃതദേഹം ക്തതിക്കരിഞ്ഞും ഒരാളുടേത് കിടക്കവരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കാനുളള ആസ്ട്രല്‍ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍ .

കൊലപാതകം കഴിഞ്ഞയുടനെ ചെന്നൈയിലേക്ക് കടന്നുകളഞ്ഞ കേദല്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ച് എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേദല്‍ മാനസിക പ്രശ്‌നം അനുഭവിക്കുന്ന വ്യക്തിയെന്നായിരുന്നു പ്രിഭാഗത്തിന്റെ വാദം.