News

നെടുമങ്ങാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്ന സംഭവം; പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: നെടുമങ്ങാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്ന സംഭവത്തിൽ പ്രതി കസ്റ്റഡിയില്‍. അഴീക്കോട് സ്വദേശി നസീറാണ് പിടിയിലായത്. നസീറും കൊല്ലപ്പെട്ട മുഹമ്മദ് ഹാഷിറും ബാറിൽ കയറി മദ്യപിച്ചതിന് ശേഷം മാർക്കറ്റിലെത്തി വഴക്ക് കൂടുകയായിരുന്നു. തുടർന്ന് ഹാഷിറിനെ സുഹൃത്ത് കത്തികൊണ്ട് നെഞ്ചിൽ കുത്തിയതിന് ശേഷം ഓടിരക്ഷപ്പെടുകയുമായിരുന്നു.

ഗുണ്ടാപട്ടികയിലുള്ള നസീറിന്റെ സുഹൃത്തിനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊലപാതകത്തിന് തൊട്ടുമുന്‍പ് നസീറും കൊല്ലപ്പെട്ട മുഹമ്മദ് ഹാഷിറും തമ്മില്‍ നെടുമങ്ങാട്ടെ ബാറില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.

ബാറിലെ സംഘര്‍ഷത്തിന് ശേഷം ഇരുവരും മാര്‍ക്കറ്റിന്റെ ഭാഗത്തേക്ക് പോയി വീണ്ടും സംഘര്‍ഷമായി. തുടര്‍ന്നു നസീര്‍,മുഹമ്മദ് ഹാഷിറിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ നസീറിനെ ആര്യനാട് നിന്നാണ് പൊലീസ് പിടികൂടിയത്. നസീറിന്റെ സുഹൃത്തായ റൗഡി ലിസ്റ്റില്‍ പെട്ട ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നസീറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

നസീറും മുഹമ്മദ് ഹാഷിറും ഒരേ ഇറച്ചി കടയിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു. ഇവര്‍ തമ്മില്‍ ഒരു മാസം മുന്‍പ് മറ്റൊരു പ്രശ്‌നം ഉണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.